Listen live radio
സംസ്ഥാനത്ത് ഒമിക്രോൺ നിയന്ത്രണവിധേയം: പരീക്ഷകൾക്ക് മാറ്റമില്ല, നിശ്ചയിച്ച പോലെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വകഭേദമായ ഒമിക്രോൺ നിയന്ത്രണ വിധേയമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.
പരീക്ഷകൾ മാറ്റിവയ്ക്കേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും പരീക്ഷകൾ നിലവിൽ നിശ്ചയിച്ച പോലെ നടക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പുമായി ആലോചിച്ചാണ് സ്‌കൂൾ തുറന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം രാജ്യത്ത് 961 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. ഒമിക്രോൺ ബാധിതരിൽ 320 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഡൽഹിയിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവുമധികം ഒമിക്രോൺ രോഗബാധിതരുള്ളത്. രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ 45 ശതമാനം വർധനവുണ്ടായിട്ടുണ്ട്. മുംബൈ, കൊൽക്കത്ത, ബംഗളൂരു, ഡൽഹിയിലുമാണ് കൊവിഡ് കേസുകൾ വർധിച്ചത്. ഒമിക്രോൺ ബാധിതർ കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം അഞ്ചാമതാണ്.
അതേസമയം പുതുവർഷ ആഘോഷ സമയമായതിനാൽ പൊതുനിരത്തുകളിലെ തിരക്ക് ഒഴിവാക്കുന്നതിന് സംസ്ഥാനങ്ങൾ നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. കേരളത്തിൽ ഇന്ന് മുതൽ ജനുവരി 2 വരെ രാത്രി 10 മണി മുതൽ പുലർച്ചെ 5 മണി വരെ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.