Listen live radio
തിരുവനന്തപുരം: ഹ്രസ്വ സന്ദർശനത്തിനെത്തുന്ന പ്രവാസികൾക്ക് ക്വാറൻറീൻ ഒഴിവാക്കി. ഏഴ് ദിവസത്തിൽ താഴെ സംസ്ഥാനത്തേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ക്വാറൻറീൻ ആവശ്യമില്ല. സ്വന്തം വീട്ടിലോ ഹോട്ടലിലോ താമസിക്കാം. കർശനമായ കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കുകയും ഏഴ് ദിവസത്തിനുള്ളിൽ തിരികെ മടങ്ങുകയും വേണം. കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാൽ ആരോഗ്യ സ്ഥാപനങ്ങളെ അറിയിക്കുകയും ചികിത്സ ലഭ്യമാക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തോത് കുറയുന്നതായി വീണാ ജോർജ് പറഞ്ഞു. ജനുവരി ആദ്യ ആഴ്ച്ചയിൽ 45 ശതമാനവും രണ്ടാം ആഴ്ചയിൽ 148 ശതമാനവും മൂന്നാം ആഴ്ചയിൽ 215 ശതമാനവും ആയി കേസുകൾ വർധിച്ചിരുന്നു. എന്നാൽ നാലാം ആഴ്ചയിൽ 71 ശതമാനമായും ഇക്കഴിഞ്ഞ ആഴ്ചയിൽ 16 ശതമാനമായും കുറഞ്ഞു.
പരിശോധന കൂടിയിട്ടും കേസുകൾ കൂടുന്നില്ല. 42.47 ശതമാനം കൊവിഡ്, നോൺ കൊവിഡ് രോഗികൾ മാത്രമാണ് ഐസിയുവിലുള്ളത്. 57 ശതമാനത്തോളം ഐസിയു കിടക്കകൾ ഒഴിവുണ്ട്. 15.2 ശതമാനം കൊവിഡ്, നോൺ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 84 ശതമാനം വെൻറിലേറ്ററുകൾ ഒഴിവുണ്ടെന്നും മന്ത്രി വ്യക്തമാക്കി.