Listen live radio
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച് അന്വേഷണസംഘം. കേസിലെ പ്രതിയായ ദിലീപിന്റെ അടുത്ത ബന്ധുക്കളുടെയും കുടുംബ ഡോക്ടറുടെയും ശബ്ദ സാംപിളുകൾ പരിശോധനയ്ക്ക് വേണ്ടി ശേഖരിച്ചു. നെടുമ്പാശേരി പൊലീസിന്റെ സാന്നിധ്യത്തിൽ ഇന്നലെയാണ് ശബ്ദ സാംപിളെടുത്തത്.
ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി സബിത, സഹോദരിയുടെ ഭർത്താവ് ടി എൻ സുരാജ്, ഡോ.ഹൈദരാലി എന്നിവരുടെ ശബ്ദ സാംപിളാണ് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ശേഖരിച്ചത്. കേസിലെ സാക്ഷിയായ സംവിധായകൻ പി ബാലചന്ദ്രകുമാർ കൈമാറിയ തെളിവുകളിലും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ കണ്ടെത്തിയ ശബ്ദസന്ദേശങ്ങളിലും ഇവരുടെയെല്ലാം ശബ്ദം പതിഞ്ഞിരുന്നു.
ശാസ്ത്രീയമായി ഇതു പരിശോധിച്ച് ഉറപ്പുവരുത്താനാണ് ശബ്ദ സാംപിളുകൾ ശേഖരിച്ചിട്ടുള്ളത്. ഡോ.ഹൈദരലി അടക്കമുള്ള സാക്ഷികളുടെ കൂറുമാറ്റം സംബന്ധിച്ച അന്വേഷണം തുടരന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് നടത്തിയിട്ടുണ്ട്.