Listen live radio
കൊച്ചി: ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്ത തസ്തികയിലെ നിയമനത്തിന് പ്രഥമ പരിഗണന കാഴ്ചപരിമിതർക്കെന്ന് ഹൈക്കോടതി. കാഴ്ചപരിമിതർ ഇല്ലെങ്കിലേ കേൾവി, ചലന പരിമിതികളുള്ളവരെ പരിഗണിക്കാവൂവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
ഭിന്നശേഷിയുള്ളവർക്കുള്ള സംസ്ഥാന കമ്മിഷണർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് കോഴിക്കോട് ചേന്ദമംഗലൂർ സുന്നിയ്യ അറബിക് കോളജ് മാനേജർ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. കോളജിലെ അസി. പ്രഫസർ നിയമനവുമായി ബന്ധപ്പെട്ട പരാതിയിൽ ചലനപരിമിതി നേരിടുന്ന അപേക്ഷകയ്ക്ക് നിയമനം നൽകണമെന്നായിരുന്നു കമ്മിഷണറുടെ ഉത്തരവ്.
ഭിന്നശേഷിക്കാർക്കായി നീക്കിവെക്കേണ്ട തസ്തികയിൽ ഓപ്പൺ കാറ്റഗറിയിൽനിന്ന് നിയമനം നൽകിയെന്നായിരുന്നു പരാതി. കമ്മിഷണറുടെ ഉത്തരവ് ചോദ്യം ചെയ്ത് നിയമനം ലഭിച്ച ഉദ്യോഗാർഥിയും കോടതിയിൽ എത്തിയിരുന്നു. നിയമത്തിൽ പറയുന്നത് വിശദമായി പരിശോധിക്കാതെ ചലനവൈകല്യമുള്ള അപേക്ഷകയെ പരിഗണിക്കാൻ കമ്മിഷണർ ഉത്തരവിടുകയായിരുന്നുവെന്ന് കോടതി വിലയിരുത്തി. പരാതി വീണ്ടും പരിഗണിച്ച് എല്ലാ കക്ഷികളെയും കേട്ട് തീരുമാനമെടുക്കാൻ നിർദേശിച്ച് തീർപ്പാക്കി.