- Advertisement -
പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ഡിസിസി ഏകകണ്ഠമായി പ്രമേയം പാസ്സാക്കിയിട്ടും അതു തള്ളി, രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനു പിന്നില്‍ വി ഡി സതീശനും ഷാഫി പറമ്പിലും ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാലക്കാട് ഡിസിസി ഒന്നടങ്കം കെ മുരളീധരനെ അനുകൂലിച്ച് പ്രമേയം പാസ്സാക്കിയിട്ടും അത് നേതൃത്വം പരിഗണിക്കാതിരുന്നു. ഈ വിഷയത്തില്‍ കോണ്‍ഗ്രസിനകത്ത് അതിശക്തമായ വിവാദവും പ്രശ്‌നങ്ങളും നിലനില്‍ക്കുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
നിലവില്‍ പാലക്കാട് ഓരോദിവസം കഴിയുന്തോറും ഇടതു സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായ സാഹചര്യം കൂടുതല്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. സരിന്‍ മിടുക്കനായ സ്ഥാനാര്‍ത്ഥിയാണെന്ന് ശശി തരൂര്‍ പറഞ്ഞിട്ടുണ്ട്. മിടുമിടുക്കനായ സ്ഥാനാര്‍ത്ഥിയാണെന്ന് വെള്ളാപ്പള്ളി നടേശനും പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ സരില്‍ പാല്കകാട് ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ വലിയ വിജയസാധ്യതയാണ് കാണുന്നത്.
മുസ്ലിം ലീഗ് വര്‍ഗീയ ശക്തികളുമായി ചേരുന്നു. മുഖ്യമന്ത്രി ഇക്കാര്യം ശക്തമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ദേശവ്യാപകമായി ഒരു ഇസ്ലാം രാഷ്ട്രം വേണമെന്ന തീവ്രവാദ വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന ജമാ അത്തെ ഇസ്ലാമിയുമായും, അതിനോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന എസ്ഡിപിഐയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് മുസ്ലിം ലീഗ് ചെയ്യുന്നത്. മുസ്ലിം ലീഗിന്റെ മതനിരപേക്ഷ ഉള്ളടക്കത്തിന്റെ മേലേ, ആശയപരമായ ശേഷി ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ പോലുള്ള തീവ്രവാദ വര്‍ഗീയ നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ക്ക് കൈവരിക്കാന്‍ സാധിച്ചു എന്നതാണ് 18-ാം ലോക്‌സഭ തെരഞ്ഞെടുപ്പു മുതല്‍ കണ്ടുകൊണ്ടിരിക്കുന്ന ഗൗരവമേറിയ ചിത്രമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
മതനിരപേക്ഷ ഉള്ളടക്കത്തെ കൈകാര്യം ചെയ്യുന്ന കേരളത്തിനാകെയും, ന്യൂനപക്ഷ സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുന്ന നിലകൊള്ളുന്ന ശക്തികള്‍ക്കെതിരായ വലിയ താക്കീതായിരിക്കും. വലിയ ഉത്കണ്ഠയുണ്ടാക്കുന്ന പ്രശ്‌നം തന്നെയാണ് ലീഗിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. സിപിഎമ്മും ആ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. തൃശൂര്‍ പൂരം കലക്കാനുള്ള ശ്രമമാണ് നടന്നത്. അതില്‍ വിജയിച്ചില്ല. വെടിക്കെട്ട് താമസിപ്പിക്കാന്‍ മാത്രമേ അവര്‍ക്ക് സാധിച്ചുള്ളൂ. ബാക്കി പൂരവുമായി ബന്ധപ്പെട്ട ചടങ്ങ് കൃത്യമായി നടന്നിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കണ്‍വെന്‍ഷനില്‍ നടത്തിയ ഭീഷണി പ്രസംഗം എന്തുകൊണ്ട് മാധ്യമങ്ങള്‍ വലിയ ചര്‍ച്ചയാക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു. തടി കേടാക്കണ്ട, ശരിയാക്കിക്കളയും എന്നെല്ലാം പറഞ്ഞിട്ട് എന്തേ ചര്‍ച്ച ചെയ്യുന്നില്ല. ഞാനോ, ഇടതുപക്ഷത്തെ മറ്റാരെങ്കിലുമോ ആണ് ഇത്തരത്തില്‍ പറഞ്ഞതെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെയെങ്കിലും ആ ചര്‍ച്ച കൊണ്ടുപോകില്ലേ. എന്തേ സുധാകരന്റെ പ്രസംഗം തമസ്‌കരിച്ചു കളഞ്ഞതെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു.