സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ 5 ദിവസം പ്രവൃത്തി ദിനം; അംഗീകരിച്ച് സംഘടനകള്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കുന്നത് സര്‍വീസ് സംഘടനകള്‍ തത്വത്തില്‍ അംഗീകരിച്ചു. ജീവനക്കാര്‍ക്ക് ഞായറിന് പുറമേ ശനിയാഴ്ച കൂടി അവധി നല്‍കുന്നതാണ് പുതിയ പരിഷ്‌കാരം. ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. പ്രതിദിന പ്രവൃത്തി സമയം കൂട്ടുന്ന കാര്യത്തിലും എതിര്‍പ്പില്ലെന്ന നിലപാടിറിയിച്ചെജ്കിലും പൊതു അവധികളും കാഷ്വല്‍ ലീവുകളും വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ സംഘടനാ പ്രതിനിധികള്‍ കടുത്ത എതിര്‍പ്പ് അറിയിച്ചു.

പ്രത്യേക ജോലി സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ കാര്യത്തില്‍ പ്രത്യേക തീരുമാനം വേണമെന്നും ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. പ്രാഥമിക ചര്‍ച്ചയും അഭിപ്രായ ശേഖരണവുമാണ് നടന്നതെന്നും സര്‍ക്കാര്‍ ആലോചിച്ച ശേഷം അവധി അടക്കമുള്ള കാര്യങ്ങളില്‍ ആവശ്യമെങ്കില്‍ തുടര്‍ ചര്‍ച്ചയാകാമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

ഭരണപരിഷ്‌കാര കമീഷന്‍ റിപ്പോര്‍ട്ടിന്റെയും ശമ്പള പരിഷ്‌കരണ കമീഷന്‍ റിപ്പോര്‍ട്ടിന്റെയും ചുവടുപിടിച്ചാണ് ആഴ്ചയില്‍ രണ്ട് ദിവസം ഓഫിസുകള്‍ക്ക് അവധി നല്‍കുന്നതിനെക്കുറിച്ച് ആലോചന സജീവമാക്കുന്നത്. മുമ്പും സമാന ആലോചനകളുണ്ടായെങ്കിലും ചില നിബന്ധനകളില്‍ തട്ടി ചര്‍ച്ച വഴിമുട്ടുകയും നീക്കം ഉപേക്ഷിക്കുകയുമായിരുന്നു.മാസത്തിലെ രണ്ടാം ശനിക്കൊപ്പം നാലാം ശനി കൂടി അവധിയാക്കും വിധമായിരുന്നു അന്നത്തെ ചര്‍ച്ച. ജീവനക്കാരുടെ കാഷ്വല്‍ ലീവ് കുറയുമെന്ന ഉപാധി വെച്ചതോടെയാണ് സര്‍വിസ് സംഘടനകളുടെ എതിര്‍പ്പുണ്ടായത്.

Comments (0)
Add Comment