സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതിലെ തർക്കം; യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ച് അമ്മാവൻ, പ്രതിക്കായി തിരച്ചിൽ

തിരുവനന്തപുരം∙ കിളിമാനൂരില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവതിയുടെ ഇരുകൈകളും വെട്ടിപ്പരുക്കേല്‍പ്പിച്ച അമ്മാവനെ തിരഞ്ഞ് പൊലീസ്. കിളിമാനൂര്‍ പോങ്ങനാട് പഴയ ചന്തയില്‍ നടന്ന സംഭവത്തില്‍ മണിക്കുട്ടന്‍ (60) എന്ന ആളാണ് സഹോദരീപുത്രിയായ സിന്ധുവിനെ (43) ആക്രമിച്ചത്. കേസെടുത്തെന്നും ഒളിവില്‍ പോയ മണിക്കുട്ടനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും കളിമാനൂര്‍ പൊലീസ് പറഞ്ഞു. സിന്ധുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചു. സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെയാണ് മണിക്കുട്ടന്‍ സിന്ധുവിനെ ആക്രമിച്ചത്. മകളെ ട്യൂഷന് വിട്ടശേഷം മടങ്ങിയ സിന്ധു സ്‌കൂട്ടര്‍ മണിക്കുട്ടന്റെ വീടിനടുത്തു വച്ചതാണ് വാക്കുതര്‍ക്കത്തിനിടയാക്കിയത്. വഴക്കിനിടെ വീട്ടിലേക്കു കയറിപ്പോയ മണിക്കുട്ടന്‍ വെട്ടുകത്തി എടുത്തു തിരിച്ചെത്തി സിന്ധുവിനെ വെട്ടുകയായിരുന്നു.

ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സിന്ധുവിന്റെ ഇരുകൈകള്‍ക്കും വെട്ടേറ്റത്. കരഞ്ഞുകൊണ്ട് ഓടിയ സിന്ധു അടുത്തുള്ള വീട്ടില്‍ അഭയം തേടി. തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Comments (0)
Add Comment