വൈകിട്ട് ട്യൂഷൻ കഴിഞ്ഞു മടങ്ങുകയായിരുന്ന 10 വയസ്സുള്ള 2 പെൺകുട്ടികൾക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനായി പൊലീസ് തിരച്ചിൽ. കുട്ടികളെ തട്ടിക്കൊണ്ടു പോകാനായിരുന്നു ശ്രമമെന്നും പിന്തുടർന്ന് വീടു വരെയെത്തി യുവാവ് ഭീഷണി മുഴക്കിയതായും കുട്ടികളിലൊരാളുടെ പിതാവ് ആരോപിച്ചു. ഇയാൾ നഗ്നതാ പ്രദർശനം നടത്തുന്നതും ഒരു വീടിന്റെ ഗെയ്റ്റിനരികിൽ വന്ന് നിൽക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
ഇന്നലെ വൈകിട്ട് നെട്ടൂരിലായിരുന്നു സംഭവം. വൈകിട്ട് 6.45ഓടെ ട്യൂഷൻ കഴിഞ്ഞു മടങ്ങുകയായിരുന്നു കുട്ടികൾ. കുട്ടികൾ പോകുന്നിടത്തു നിന്ന് കുറച്ചു മാറി ഇരുചക്ര വാഹനം നിർത്തിയ ശേഷം യുവാവ് നഗ്നതാപ്രദർശനം നടത്തുന്നതും പിന്നീട് സ്കൂട്ടർ എടുത്തു പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ഒരു വാനിന്റെ പിന്നിൽ നിന്ന് പുറത്തു വന്ന് സ്കൂട്ടർ എടുത്ത് വീടിന്റെ ഗെയ്റ്റിനു സമീപം വന്നു നിൽക്കുന്നതാണ് മറ്റൊരു ദൃശ്യത്തിലുള്ളത്. കുട്ടികളെ താൻ കൊണ്ടു പോകുമെന്നും കൊന്നുകളയുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി പിതാവ് പറഞ്ഞു. പൊലീസിൽ ഉടൻ അറിയിച്ചെങ്കിലും പിറ്റേന്ന് കൂടുതലായി പരിശോധിക്കാമെന്ന് പറഞ്ഞെന്ന് രക്ഷിതാക്കൾ പറഞ്ഞു. സംഭവം വാർത്തയായതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയതെന്ന് വീട്ടുകാർ ആരോപിച്ചു. യുവാവ് വന്ന സ്കൂട്ടർ മാത്രമല്ല, അവിടെ പാർക്ക് ചെയ്തിരുന്ന വാനും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് തങ്ങളുടെ സംശയമെന്നും അതിനാൽ ആസൂത്രിതമാണ് സംഭവമെന്നും രക്ഷിതാക്കൾ പറയുന്നു.
യുവാവിന്റെ വാഹനം കേന്ദ്രീകരിച്ചാണ് ഇപ്പോൾ നടക്കുന്ന അന്വേഷണം. നഗ്നതാ പ്രദർശനത്തിനു ശേഷം കുട്ടികളെ വഴിയിൽ തടഞ്ഞു നിർത്തി മിഠായി നൽകി പ്രലോഭിപ്പിക്കാൻ ഇയാൾ ശ്രമിച്ചിരുന്നു. ഇയാൾ റെയിൻകോട്ടും ഹെൽമറ്റും ധരിച്ചിരുന്നു. കുട്ടികളിൽ ഒരാളുടെ സമയോചിത നീക്കമാണ് യുവാവിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചത്. ഒരു മിഠായി കൂടി വേണമെന്ന് കുട്ടി പറഞ്ഞപ്പോൾ യുവാവ് എടുക്കാൻ തിരിഞ്ഞ തക്കത്തിന് കുട്ടികൾ ഓടി രക്ഷപ്പെട്ട് വീട്ടിലെത്തി വിവരം ധരിപ്പിക്കുകയായിരുന്നു. കുട്ടികളെ പിന്തുടർന്നാണ് ഇയാൾ വീടിന്റെ ഗെയ്റ്റ് വരെ എത്തിയതും ഭീഷണി മുഴക്കിയതും.