വിവാഹമോചന കേസിനിടെ ഭാര്യവീടിന്റെ ഓടിളക്കി അകത്തുകയറി; ഭാര്യാസഹോദരിയെ ചുറ്റിക കൊണ്ട് അടിച്ചു, മൂക്കിന്റെ എല്ലു പൊട്ടി

കൊച്ചി ∙ വിവാഹമോചന കേസ് നടക്കുന്നതിനിടെ ഭാര്യവീട്ടിലെ ഓടിളക്കി ഇറങ്ങി യുവാവിന്റെ ആക്രമണം. ഇന്നു വെളുപ്പിനെ മൂന്നു മണിയ്ക്കുണ്ടായ ആക്രമണത്തിൽ യുവതിയുടെ സഹോദരിക്കും മാതാവിനും പരുക്കേറ്റു. വീട്ടുകാരുടെ പരാതിയിൽ രാജീവനെതിരെ പൊലീസ് കേസെടുത്തു. ആലുവ പൈപ്പ്‍ലൈൻ റോഡിൽ താമസിക്കുന്ന കല്ലുവെട്ടിപറമ്പിൽ ഖദീജയുടെ രണ്ടാമത്തെ മകൾ റാബിയയുടെ ഭർത്താവാണ് രാജീവ്. നാലു വർഷം മുൻപ് വിവാഹിതരായെങ്കിലും കഴിഞ്ഞ ഒന്നര വർഷമായി ഇവർ വേർപിരിഞ്ഞാണ് കഴിയുന്നത്.

വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലുമാണ്. ഇതിനിടെയാണ് ഇന്ന് വെളുപ്പിനു മൂന്നരയോടെ ഇവരുടെ വീട്ടിലെത്തി മുകളിൽ കയറി ഓടിളക്കി കയർ കെട്ടി രാജീവ് താഴേക്ക് ഇറങ്ങിയത്. തുടർന്ന് വീട്ടിൽനിന്നു തന്നെ കണ്ടെടുത്ത ചുറ്റിക ഉപയോഗിച്ച് ആദ്യം ആക്രമിച്ചത് ഭാര്യയുടെ ഇളയ സഹോദരി ഫാത്തിമയെയാണ്. ഇവരുടെ മൂക്കിന്റെ എല്ലിനു പൊട്ടലുണ്ട്. മകളുടെ കരച്ചിൽ കേട്ട് എണീറ്റുവന്ന ഖദീജയുടെ തലയ്ക്കാണ് രാജീവ് ചുറ്റിക കൊണ്ടടിച്ചത്. ഇവരുടെ കൈയ്ക്കും കാലിനും പരുക്കുണ്ട്.

വീട്ടുകാരുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികൾ ഇരുവരെയും ആലുവയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആളുകൾ ഓടിക്കൂടിയ സമയം വീടിന്റെ പിന്നിലെ വാതിലൂടെ രാജീവൻ ഓടി രക്ഷപ്പെട്ടു. രാജീവിന്റെ ഫോൺ വീട്ടിൽ നിന്ന് കണ്ടെടുത്തു. ഇയാൾ ലഹരി മരുന്നിന് അടിമയാണെന്ന് ഭാര്യ വീട്ടുകാർ പറയുന്നു. രാജീവ് നേരത്തെയും ഭാര്യ വീട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. അന്ന് പൊലീസിൽ പരാതിപ്പെട്ടെങ്കിലും ഒത്തുതീർപ്പ് ചർച്ചയിൽ പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.

Comments (0)
Add Comment