പൈലറ്റ് ശുചിമുറിയിൽ പോയതിനിടെ സഹപൈലറ്റ് കുഴഞ്ഞുവീണു; വിമാനം തനിയെ പറന്നത് 10 മിനിറ്റ്

ബർലിൻ∙ സഹപൈലറ്റ് ബോധരഹിതനായതിനെ തുടർന്ന് വിമാനം ആകാശത്ത് തനിയ പറന്നത് പത്ത് മിനിറ്റ്. ലുഫ്താൻസ എയർലൈൻസിന്റെ വിമാനമാണ് 10 മിനിറ്റ് നേരം ആരും ശ്രദ്ധിക്കാതെ ആകാശത്ത് പറന്നത്. 2024 ഫെബ്രുവരി 17ന് നടന്ന സംഭവത്തിന്റെ വിവരങ്ങളാണ് സ്പാനിഷ് അതോറിറ്റിയുടെ അന്വേഷണത്തിനിടെ പുറത്തുവന്നത്. തനിയെ പറന്ന സമയത്ത് 199 യാത്രക്കാരും 6 ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു.

ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്ന് സ്പെയിനിലെ സെവില്ലിലേക്ക് പോകുകയായിരുന്നു ലുഫ്താൻസ വിമാനം. പൈലറ്റ് ശുചിമുറിയിൽ പോയ സമയത്ത് കോക്ക്പിറ്റിൽ വച്ച് സഹപൈലറ്റ് ബോധരഹിതനാകുകയായിരുന്നു. തുടർന്ന് 10 മിനിറ്റ് നേരം പൈലറ്റിന്റെ നിയന്ത്രണത്തിലല്ലാതെ എയർബസ് എ321 വിമാനം പറന്നു. സഹപൈലറ്റ് അബോധാവസ്ഥയിലായ സമയത്ത് വിമാനം ഓട്ടോപൈലറ്റ് മോ‍ഡിലേക്കു മാറിയതിനാലാണ് അപകടം ഒഴിവായത്.

ശുചിമുറിയിൽനിന്നു തിരികെ വന്ന പൈലറ്റ് കോക്പിറ്റിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് ക്രൂ അംഗങ്ങൾ സഹപൈലറ്റിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. ഒടുവിൽ, അടിയന്തിര ഘട്ടത്തിൽ വാതിൽ തുറക്കാൻ അനുവദിക്കുന്ന കോഡ് ടൈപ്പ് ചെയ്താണ് പൈലറ്റ് കോക്പിറ്റിലേക്കു പ്രവേശിച്ചത്. തുടർന്ന് വിമാനം മാഡ്രിഡിൽ അടിയന്തിരമായി ലാന്റിങ് നടത്താൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ സഹപൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി.

Comments (0)
Add Comment