Listen live radio
ബംഗളുരുവിൽ നിയമവിദ്യാർത്ഥിയായ മലയാളി പെൺകുട്ടിയെ ഈറോഡിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് കുടുംബം
മലയാളി നിയമവിദ്യാർഥി തമിഴ്‌നാട് ഈറോഡിൽ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. തൃശൂർ സ്വദേശിയായ ശ്രുതിയുടെ മരണത്തിൽ ലഹരി മാഫിയക്കും സെക്‌സ് റാക്കറ്റിനും ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. തമിഴ്‌നാട്ടിൽ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന് മരിച്ച ശ്രുതിയുടെ അമ്മ പറയുന്നു. വലപ്പാട് സ്വദേശി കാർത്തികേയന്റെ മകൾ ശ്രുതി ബാംഗ്ലൂരിൽ ആണ് നിയമ ബിരുദത്തിനു പഠിച്ചിരുന്നത്. ഓണമവധിക്ക് ഓഗസ്റ്റ് 20ന് നാട്ടിലെത്തുമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നു.
എന്നാൽ 17ആം തീയ്യതി ശ്രുതിക്ക് അപടം സംഭവിച്ചെന്നും, ഈറോഡ് ജനറൽ ആശുപത്രിയിൽ എത്തണമെന്നും വീട്ടുകാർക്ക് അറിയിപ്പ് ലഭിക്കുകയായിരുന്നു. അവിടെയെത്തിയ അമ്മ അടക്കമുള്ളവർ കണ്ടത് മരിച്ചുകിടക്കുന്ന പെൺകുട്ടിയെയാണ്.
ബംഗളൂരുവിൽ പഠിക്കുന്ന ശ്രുതി എങ്ങിനെ ഈറോഡ് എത്തിയെന്നും, അവിടെ വച്ച് വിഷം ഉള്ളിൽ ചെന്ന് മരിക്കാനിടയായ സാഹചര്യം എന്താണെന്നും ബന്ധുക്കൾക്ക് വ്യക്തമല്ല. ശ്രുതിയ്‌ക്കൊപ്പം എറണാകുളം സ്വദേശിയായ സുഹൃത്ത് ഹരികൃഷ്ണനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്കും, തൃശ്ശൂർ റൂറൽ എസ്പിക്കും ഉൾപ്പെടെ വീട്ടുകാർ പരാതി നൽകി. വീട്ടുകാരുടെ ആരോപണവും പരിശോധിക്കുമെന്ന് തൃശ്ശൂർ റൂറൽ എസ്പി. ജി പൂങ്കുഴലി പറഞ്ഞു.