Listen live radio
ബ്രഹ്മപുത്ര നദിയിൽ ബോട്ടുകൾ കൂട്ടിയിടിച്ചു; കാണാതായത് 40 ഓളം പേരെ; ഒരു മൃതദേഹം കണ്ടെത്തി
അസമിൽ ബ്രഹ്മപുത്ര നദിയിൽ ബോട്ടുകൾ കൂട്ടിയിടിച്ച് കാണാതായത് നാൽപ്പതോളം പേരെ. ഒരാളുടെ മൃതദേഹം കണ്ടെത്തി. ബുധനനാഴ്ച്ച അസമിലെ ജോർഹത്ത് ജില്ലയിലായിരുന്നു സംഭവം. വ്യത്യസ്ത ദിശകളിൽ നിന്ന് വന്ന ബോട്ടുകൾ കൂട്ടിയിടിക്കുകയായിരുന്നു.
ഇതുവരെ 35 ഓളം പേരെ രക്ഷിച്ചതായാണ് റിപ്പോർട്ട്. ജോർഹത്ത് മെഡിക്കൽ കോളേജിൽ എത്തിച്ചയാളാണ് മരിച്ചത്. അധ്യാപികയായ പരോമിത ദാസ്(38) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ജോർഹത്തിന് സമീപമുള്ള നിമതി ഘട്ടിനരികെയാണ് അപകടമുണ്ടായത്. നിമതി ഘട്ടിൽ നിന്ന് മജൂളിലേക്ക് പോവുകയായിരുന്ന മാ കമല എന്ന സ്വകാര്യ ബോട്ടും എതിർ ദിശയിൽ നിന്ന് വരുന്ന സർക്കാർ ബോട്ടുമാണ് കൂട്ടിയിടിച്ചത്.
ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ളവർ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്ത് എത്തിയിട്ടുണ്ട്. 35 മുതൽ 40 ആളുകളെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ജോർഹത്ത് എസ്പി അങ്കൂർ ജെയിൻ അറിയിച്ചു. നദിയിൽ നല്ല ഒഴുക്കുള്ളത് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. ഒരു ബോട്ടിൽ അമ്ബതോളം പേരുണ്ടായിരുന്നതായാണ് വിവരം.
സംഭവത്തിൽ വീഴ്ച്ച പറ്റിയിട്ടുണ്ടെങ്കിൽ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്ന് അസം ഗതാഗത മന്ത്രി ചന്ദ്രമോഹൻ പതോവരി അറിയിച്ചു. വകുപ്പു തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.