Listen live radio
എട്ട് മാസം പ്രായമുള്ള കുട്ടിയുമായി ചികിൽസ തേടിയെത്തിയത് 16 വയസ്സുള്ള അമ്മ: വിശദമായ അന്വേഷണവുമായി പോലീസ്
കോട്ടയം: മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിൽ 8 മാസം പ്രായമുള്ള കുട്ടിയുമായി ചികിത്സ തേടി എത്തിയ അമ്മയുടെ പ്രായം 16 വയസ്സ് എന്നു നൽകിയതിനെത്തുടർന്ന് നടത്തുന്നത് വിശദമായ അന്വേഷണം. പെൺകുട്ടിയുടെ പ്രായം ഉറപ്പിച്ച ശേഷം പീഡന കേസ് എടുക്കാനാണ് തീരുമാനം. ബന്ധുക്കളെ കണ്ടെത്താനും രേഖകൾ പരിശോധിക്കാനുമുള്ള ശ്രമങ്ങങ്ങളും ആരംഭിച്ചിട്ടുണ്ട്.
കേസിൽ പൊലീസും ജില്ലാ ശിശുക്ഷേമ സമിതിയും സംയുക്ത അന്വേഷണം ആരംഭിച്ചു. തമിഴ്നാട് ഉസലാംപെട്ടി സ്വദേശിനിയാണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടിയുമായി ചികിത്സ തേടിയത്. അതേസമയം ഒരുവർഷം മുൻപ് തന്റെ 11 മാസം പ്രായമുള്ള കുഞ്ഞ് ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് മരിച്ചെന്നും ഇവർ പൊലീസിനു മൊഴി നൽകി. ഇതോടെ ആകെ അമ്പരപ്പിലായിരിക്കുകയാണ് പോലീസും ആശുപത്രി അധികൃതരും. തുടർന്ന് പൊലീസ് പെൺകുട്ടിയെ ഏറ്റുമാനൂർ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തി.
ആശുപത്രിയിൽ കുഞ്ഞിനെ പരിചരിക്കുന്നത് ഇവർ ആയതിനാൽ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും ശിശു ക്ഷേമസമിതി അധികൃതർ അറിയിച്ചു. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമാണ്. കുട്ടിക്ക് അമ്മയുടെ സാന്നിധ്യം അനിവാര്യതയും. അതുകൊണ്ട് തന്നെ കുട്ടി ആരോഗ്യം വീണ്ടെടുത്ത ശേഷമേ കുട്ടിയുടെ അമ്മയുടെ മൊഴി വിശദമായി എടുക്കൂ. ഇതിന് ശേഷം കുട്ടിയുടെ അച്ഛനെ കണ്ടെത്താനും ശ്രമിക്കും.
കൂടാതെ തുടരന്വേഷണത്തിനായി കേസ് ഉസലാംപെട്ടി പൊലീസിനു കൈമാറുമെന്ന് ഗാന്ധിനഗർ എസ്എച്ച്ഒ കെ. ഷിജി അറിയിച്ചു. ഇവർ ഒറ്റയ്ക്കാണ് ചികിൽസ തേടി ആശുപത്രിയിൽ എത്തിയത്. പ്രായ കുറവ് അമ്മ പറഞ്ഞ സാഹചര്യത്തിൽ ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു.