Listen live radio
കോഴിക്കോട്: കഞ്ചാവ് കേസിലെ പ്രതി എക്‌സൈസ് ഓഫീസിന്റെ ബോർഡുകളും ചില്ലുകളും അടിച്ചു തകർത്തു. നരയംകുളം സ്വദേശി ലതീഷും സംഘവുമാണ് ഓഫീസ് അടിച്ച് തകർത്തതെന്ന് എക്സൈസ് പറഞ്ഞു. പേരാമ്പ്രയിലെ എക്സൈസ് ഓഫീസിന് നേരെയായിരുന്നു ആക്രമണം.
ലതീഷും കൂട്ടാളികളും ഓഫീസ് അക്രമിച്ചശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. സംഘത്തിലെ ഒരാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. കായണ്ണ സ്വദേശി ശ്യാമാണ് പിടിയിലായത്. കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് അറസ്റ്റിലായ ലതീഷ് ബുധനാഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്. തുടർന്ന് കൂട്ടാളികളുമായി എക്സൈസ് ഓഫീസിൽ എത്തിയ പ്രതിയും സംഘവും ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം ഓഫീസിന്റെ ബോർഡുകളും ചില്ലുകളും അടിച്ചു തകർക്കുകയായിരുന്നു.
ലതീഷ് ഓടി രക്ഷപ്പെട്ടെങ്കിലും ശ്യാമിനെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പ്രതികൾക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് പൊലീസ് കേസെടുത്തത്. ലതീഷിനായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.