Listen live radio
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമപ്രവർത്തകരുമായി ബന്ധപ്പെട്ട വാർത്തകളാണ് ചർച്ചാവിഷയം.
ഏഷ്യാനെറ്റിലെ വാർത്താ അവതാരകൻ വിനു വി ജോണിന് നേരെ ദേശാഭിമാനി ലേഖകൻ ഭീഷണി മുഴക്കിയ സംഭവമാണ് ഇപ്പോൾ വൻ വിവാദമായിരിക്കുന്നത്. ദേശാഭിമാനിയുടെ തിരുവനന്തപുരം ബ്യൂറോചീഫ് ശ്രീകണ്ഠൻ ആണ് വിനു വി.ജോണിന് ഫോണിൽ ഭീഷണി സന്ദേശം അയച്ചത്.
വ്യാഴാഴ്ച രാത്രി എട്ടിന് നടന്ന ന്യൂസ് അവർ ചർച്ചക്കിടെയാണ് വിവാദ സംഭവം ഉണ്ടായത്. നിയമസഭയിലെ തെമ്മാടികൾ’ എന്നപേരിൽ കെ എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ നിയമസഭയിൽ എൽഡിഎഫ് നടത്തിയ സമരമായിരുന്നു ചർച്ച. അഭിഭാഷകനായ എം ആർ അഭിലാഷ്, നിരീക്ഷകരായ ജോസഫ് സി മാത്യു, ശ്രീജിത്ത് പണിക്കർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ചർച്ച കൊഴുക്കുന്നതിനിടെയാണ് ദേശാഭിമാനിയിൽ നിന്ന് ഭീഷണി സന്ദേശം ഏഷ്യാനെറ്റ് സ്റ്റുഡിയോയിൽ എത്തിയത്. ‘മന്ത്രി വി ശിവൻകുട്ടിയെ ചോദ്യം ചെയ്യാൻ താനാരാണ്. ഇതു പോലെ ചാനലിൽ നെഗളിച്ചവരുടെ വിധി ഓർക്കുക’ ഇതായിരുന്നു ഭീഷണി സന്ദേശം.
എന്നാൽ, താൻ പറയാനുള്ളത് പറയുമെന്നും ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്നും വിനു.വി.ജോൺ പറഞ്ഞു.’താൻ വേണു ബാലകൃഷ്ണനെപ്പോലെ ഒരാൾക്ക് പോലും അശ്ലീല മെസേജ് അയച്ചിട്ടില്ല. ഒരു സ്ത്രീയോട് പോലും മോശമായി പെരുമാറിയിട്ടില്ല. നാളെ ഇത്തരം കേസുകളിൽ തന്നെയും കുടുക്കാനായാണ് ദേശാഭിമാനി ശ്രമിക്കുന്നത്. ഇതിൽ താൻ പോലീസിൽ പരാതിപ്പെടും. ഭീഷണികൾക്ക് വഴങ്ങില്ല. ദേശാഭിമാനി എഡിറ്റർ കോടിയേരി ബാലകൃഷ്ണൻ ഈ ഭീഷണിയിൽ നയം വ്യക്തമാക്കണം’- വിനു ജോൺ പറഞ്ഞു.
‘താൻ രണ്ടു പെൺമക്കളുടെ അപ്പനാണ്. മാന്യമായി തൊഴിലെടുത്താണ് കുടുംബം പുലർത്തുന്നത്. ഒരാളുടെയും ആനുകൂല്യം സ്വീകരിച്ചിട്ടില്ല. അതിനാൽ, ഭീഷണി മുഴക്കിയ ദേശാഭിമാനി ബ്യൂറോ ചീഫ് ശ്രീകണ്ഠനെതിരെ നടപടിയെടുക്കണം’- വിനു വി ജോൺ ആവശ്യപ്പെട്ടു.