Listen live radio
കോട്ടയം: സംസ്ഥാനത്ത് നർകോട്ടിക്-ലൗ ജിഹാദുകൾ കത്തി നിൽക്കുന്നതിനിടെ ഇപ്പോൾ ഉയരുന്ന ചോദ്യം എരുമേലിയിൽ നിന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായ ജെസ്നയെ കുറിച്ചാണ്. ജെസ്ന എവിടെ എന്ന ചോദ്യത്തിന് ലോക്കൽ പൊലീസിനും ക്രൈംബ്രാഞ്ചിനും ഉത്തരമില്ലായിരുന്നു. അന്വേഷണം പലവഴിക്ക് തിരിച്ചുവിട്ടിട്ടും ജെസ്നയെ കണ്ടെത്താൻ ഇവർക്കായില്ല. തുടർന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടതനുസരിച്ച് കേന്ദ്രം ഇടപെടുകയും അന്വേഷണം സിബിഐക്കു വിടുകയുമായിരുന്നു.
പക്ഷേ, ഇതുവരെയും ജെസ്ന എവിടെയാണെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ഏജൻസികൾക്കു കഴിഞ്ഞിട്ടില്ല. ഹൈക്കോടതി ഉത്തരവ് പ്രകാരം 2021 മാർച്ചിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. തിരുവനന്തപുരം യൂണിറ്റ് ആണ് അന്വേഷണം നടത്തിവരുന്നത്.
കേരളത്തിൽ ലൗ ജിഹാദ് ആരോപണങ്ങൾ ശക്തിപ്പട്ട വേളയിലാണ് ദുരൂഹമായ സാഹചര്യത്തിൽ ജെസ്‌ന അപ്രത്യക്ഷയായതു വീണ്ടും വലിയ ചർച്ചയായി മാറിയത്. ബംഗളൂരുവിലെ രഹസ്യ കേന്ദ്രത്തിൽ ജെസ്‌ന ഉണ്ടെന്നും വേഷവിധാനത്തിലൊക്കെ മാറ്റം വന്നിട്ടുണ്ടെന്നുമൊക്കെയുള്ള വാർത്തകളും സൂചനകളും മാധ്യമങ്ങളിലൊക്കെ വന്നിരുന്നു. ബംഗളൂരുവിലല്ല മംഗലാപുരത്താണ് ഉള്ളതെന്നു മറ്റു ചില വാർത്തകളും പ്രചരിച്ചു. എന്നാൽ, അന്നും ഇന്നും ഇതൊന്നും സ്ഥിരീകരിക്കാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
2018 മാർച്ച് 22-നാണ് കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടിൽ ജെസ്നയെ കാണാതാകുന്നത്. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധു വീട്ടിലേക്കു പോകാനായാണ് ജെസ്ന വീട്ടിൽനിന്ന് ഇറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസിൽ എത്തിയതായി മൊഴിയുണ്ട്. പിന്നീടു ജെസ്നയെ ആരും കണ്ടിട്ടില്ല. ജെസ്ന ജീവനോടെയുണ്ടെന്ന വിവരമാണ് അനൗദ്യോഗികമായി പോലീസ് ഉദ്യോഗസ്ഥരിൽനിന്നു ലഭിക്കുന്നത്. ജെസ്ന തമിഴ്നാട്ടിലേക്കാണു പോയതെന്നാണു പൊലീസിന് ലഭിച്ച വിവരം. ഈ കേസ് സിബിഐ ഏറ്റെടുത്തതോടെ ജെസ്ന എവിടെയെന്ന് ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിലാണ് ജെസ്നയുടെ ബന്ധുക്കൾ.