Listen live radio
മതിയായ രേഖകളില്ലാതെ അഭിഭാഷകയായി പ്രവർത്തിച്ചെന്ന കേസിൽ സെസി സേവ്യറിനായി ലുക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്
ആലപ്പുഴ: മതിയായ രേഖകളില്ലാതെ അഭിഭാഷക ജോലി ചെയ്തെന്ന സംഭവത്തിൽ സെസി സേവ്യറിനായി ആലപ്പുഴ പൊലീസ് ലുക്ഔട്ട് നോട്ടീസ് പുറത്തിറക്കി. മതിയായ യോഗ്യത ഉണ്ടെന്ന് വിശ്വസിപ്പിച്ച് ആലപ്പുഴ കോടതിയിൽ അഭിഭാഷകയായി പ്രവർത്തിച്ചെന്ന കേസിലാണ് നടപടി.
സെസി സേവ്യറിന്റെ മുൻകൂർ ജാമ്യാപേക്ഷ അടുത്തിടെ ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാവാനും കോടതി നിർദ്ദേശം നൽകിയിരുന്നു. ഇത് പാലിക്കാതിരുന്നതിന് പിന്നാലെയാണ് ആലപ്പുഴ നോർത്ത് പൊലീസ് സെസിക്കെതിരെ ലുക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. അതേസമയം തനിക്കെതിരായ വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്നാണ് സെസി സേവ്യർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്. മനപൂർവം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നുമാണ് സെസിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നത്.
അഭിഭാഷകബിരുദം വ്യാജമാണെന്ന് വ്യക്തമായതോടെ രണ്ട് വർഷത്തോളം ജുഡീഷ്യറിയെ കബളിപ്പിക്കുകയായിരുന്നുവെന്ന കണ്ടെത്തലിൽ പൊലീസ് നേരത്തെ സെസിക്കെതിരെ കേസെടുത്തിരുന്നു. നേരിട്ട് കോടതിയിൽ കീഴടങ്ങാനായി സെസി സേവ്യർ എത്തിയെങ്കിലും കോടതിയിൽ നിന്നും ജാമ്യം ലഭിക്കില്ലെന്ന് വ്യക്തമായതോടെ മുങ്ങിയിരുന്നു. ആൾമാറാട്ടവും വഞ്ചനയും ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നോർത്ത് പോലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് അറിഞ്ഞതോടെയാണ് സെസി കോടതി വളപ്പിൽ നിന്ന് സ്ഥലം വിട്ടത്. സെസിക്കെതിരെ ആലപ്പുഴ ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ നോർത്ത് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടരുകയാണ്.