Listen live radio
മാനന്തവാടി: മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ചാലിഗദ്ദ അംബേദ്കർ കോളനിയിലെ പ്രളയം മൂലം വീട് നഷ്ടമായ ആദിവാസി കുടുംബങ്ങൾക്ക് എത്രയും വേഗം പുനരധിവാസ പദ്ധതി പൂർത്തികരിക്കണമെന്ന് ബി.ജെ.പി ഉത്തരമേഖല ജന.സെക്രട്ടറി കെ.സദാനന്ദൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ 71 ാം ജന്മദിനത്തിന്റെ ഭാഗമായ ‘സേവാ ഔവർ അഭിയാൻ’ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് വർഷം പിന്നിട്ടിട്ടും ഇതുവരെ അവരെ പൂർണ്ണമായി മാറ്റിതാമസിപ്പിക്കാൻ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. കുറച്ചു കൂടുംബങ്ങൾക്ക് സ്ഥലം കണ്ടെത്തിയെങ്കിലും, മറ്റുള്ളവർ വീടെന്ന സ്വപ്നം ബാക്കിയായി നിൽക്കുകയാണ്. സർക്കാരിന്റെ പല കാര്യങ്ങൾക്കും ധൂർത്തടിക്കാൻ കോടികൾ ചിലവാക്കുമ്പോൾ പാവങ്ങൾ ചോർന്നൊലിക്കുന്ന ഷെഡ്ഡുകളിൽ ജീവിതം തള്ളിനീക്കുന്നു. 2022ൽ എല്ലാവർക്കും വീടെന്ന പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയിൽ കേന്ദ്രത്തിൽ നിന്നും കിട്ടിയ തുക വകമാറ്റി ചിലവഴിക്കുകയാണ് കേരള സർക്കാർ. കൂട്ടുകുടുംബമായി ജീവിച്ചു വരുന്ന ആദിവാസി വിഭാഗത്തിൽ ഉള്ള ഇവരെ താമസയോഗ്യമല്ലാത്ത സ്ഥലങ്ങളിലേക്കു പാർപ്പിക്കാൻ രാഷ്ട്രീയക്കളികൾ നടക്കുകയാണ്. എത്രയും വേഗം ചാലിഗദ്ദ കോളനിയിലെ കുടുംബങ്ങളെ എല്ലാ സൗകര്യങ്ങളുമുള്ള സ്ഥലം കണ്ടെത്തി വീടുവെച്ചു നൽകണമെന്നും അല്ലാത്ത പക്ഷം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരതീയ ജനതാ പാർട്ടി അറിയിച്ചു. വിൽഫ്രഡ് ജോസ് മുതിരക്കാലാ, മനോജ്പാൽ വെളിച്ചം, ഷിംജിത്ത് കണിയാരം,സുഗതൻ കെ, സന്തോഷ് പി.ടി, സജീഷ് കെ.എം. മനു വർഗ്ഗീസ്, മണി കുഴിത്തടത്തിൽ, സനൻ കരിമാം തടത്തിൻ, തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് തുടർ നടപടിക്കൾക്ക് രൂപം നൽകി.