Listen live radio
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
വിവിധ ജില്ലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ യെല്ലോ അലേർട്ടാണ്. തിങ്കളാഴ്ച വരെ മഴ തുടരും.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. 115 മില്ലി മീറ്റർ മഴ വരെയാണ് പ്രതീക്ഷിക്കുന്നത്.
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
ഒക്ടോബർ 8: കൊല്ലം, ആലപ്പുഴ.
ഒക്ടോബർ 9: പത്തനംതിട്ട, ആലപ്പുഴ.
ഒക്ടോബർ 10: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി.
ഒക്ടോബർ 11: കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം.
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇന്ന് മധ്യ-കിഴക്കൻ അറബിക്കടലിലും നാളെ മുതൽ തിങ്കളാഴ്ച വരെ ആൻഡമാൻ കടലിലും അതിനോട് ചേർന്ന് കിടക്കുന്ന തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിലും സമാന കാലാവസ്ഥയായിരിക്കും.