Listen live radio
മരിച്ചവരിൽ വൈശാഖ് ഉണ്ടാവല്ലേ എന്ന് പ്രാർത്ഥിച്ചു; മരണം പ്രണയ വിവാഹം നടക്കാനിരിക്കെ: സുഹൃത്ത് പറയുന്നു
രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീര ജവാൻ വൈശാഖിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് സുഹൃത്ത്. വൈശാഖിനെ കുറിച്ചുള്ള വാർത്തകൾ അറിഞ്ഞപ്പോൾ ആദ്യം ഒന്നും വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും കേട്ട വിവരം ശരി ആവല്ലേ എന്നും മരിച്ചവരിൽ വൈശാഖ് ഉണ്ടാവല്ലേ എന്നും പ്രാർത്ഥിച്ചിരുന്നുവെന്നും ആത്മസുഹൃത്ത് മിഥുൻ വ്യക്തമാക്കുന്നു.
നാട്ടിലുള്ള ഒരു പെൺകുട്ടിയുമായി വൈശാഖ് സ്‌നേഹത്തിലായിരുന്നു എന്നും പെൺകുട്ടിയുമായി വൈശാഖിന്റെ വിവാഹനിശ്ചയം നടത്താൻ തീരുമാനിച്ചിരുന്ന അവസരത്തിലാണ് മരണം തന്റെ സുഹൃത്തിനെ തട്ടിയെടുത്തതെന്നും മിഥുൻ പറയുന്നു. വൈശാഖിന് ഒപ്പം ഒരുമിച്ച് കളിച്ചു വളരുകയും ഒരുമിച്ചു ട്രെയിനിങ് ചെയ്തു സൈന്യത്തിൽ ചേർന്ന സുഹൃത്താണ് മിഥുൻ. ചെറുപ്പംമുതലേ സൈന്യത്തിൽ ചേരണം എന്നത് വൈശാഖിന്റെ വലിയ ആഗ്രഹമായിരുന്നു. അതിനായി ഒരുപാട് കഷ്ടപ്പെട്ടിരുന്നുവെന്ന് സുഹൃത്ത് പറയുന്നു. ഇനിയുള്ള വരവിൽ സഹോദരിയുടെ വിവാഹം നടത്തണമെന്ന് ആയിരുന്നു വൈശാഖിന്റെ ആഗ്രഹം.
ഏഴു പേർ അടങ്ങുന്ന സംഘം ആയിരുന്നു തീവ്രവാദികളുമായി ഏറ്റുമുട്ടിയത്. ഇവരിൽ അഞ്ചു ഉദ്യോഗസ്ഥരാണ് ജീവത്യാഗം ചെയ്യേണ്ടി വന്നത്. രണ്ട് ഉദ്യോഗസ്ഥർക്ക് ഗുരുതരമായ പരിക്കുകൾ ഏറ്റിട്ടുണ്ട്. പൂഞ്ചിലെ സേവന കാലാവധി അവസാനിക്കാൻ രണ്ടുമാസം ബാക്കി ഇരിക്കുമ്പോഴാണ് യുവ സൈനികന് ജീവത്യാഗം ചെയ്യേണ്ടി വന്നത്. 2004ലെ ആക്രമണം കഴിഞ്ഞ് പതിനേഴു വർഷങ്ങൾക്കു ശേഷമാണ് ഇത്രയും ഭീകരമായ ഏറ്റുമുട്ടൽ ഇവിടെ ഉണ്ടാകുന്നത്.