Listen live radio
‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ ഒരു നല്ല സിനിമ അല്ല; നായികയുടെ സഹനവും സിനിമയിലെ സ്ത്രീപക്ഷ നിലപാടുകളും വ്യാജം: ജൂറി അംഗം
കൊച്ചി: മികച്ച ചിത്രത്തിനുൾപ്പെടെ മൂന്ന് പുരസ്‌കാരങ്ങൾ നേടിയ ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ ഒരു നല്ല സിനിമ അല്ലെന്ന് ചലച്ചിത്ര അക്കാദമി പുരസ്‌കാര നിർണ്ണയ സമിതി അംഗം എൻ. ശശിധരൻ. സ്ത്രീപക്ഷ സിനിമ എന്ന് പറയുന്നത് തെറ്റാണെന്ന അഭിപ്രായക്കാരനാണ് താൻ. നായികയുടെ ഇത്രയും സഹനങ്ങളും സിനിമയിൽ കാണിക്കുന്ന സ്ത്രീപക്ഷ നിലപാടുകളും വ്യാജമാണ്. താൻ ആ സിനിമയ്ക്കെതിരാണെന്നും ശശിധരൻ പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മികച്ച സംവിധായകനുള്ള അവാർഡ് നേടിക്കൊടുത്ത സിദ്ധാർത്ഥ ശിവയുടെ ‘എന്നിവർ’ എന്ന ചിത്രം മത-മൗലികവാദികളുടെ ഫണ്ട് ഉപയോഗിച്ചുണ്ടാക്കിയ തികച്ചും നെഗറ്റീവായ സന്ദേശം പ്രചരിപ്പിക്കുന്ന സിനിമയാണ് എന്നും അദ്ദേഹം പറഞ്ഞു. അത്തരം സിനിമയുടെ സംവിധായകന് അവാർഡ് നൽകുന്നുവെന്നത് ജൂറി അംഗമായ എനിക്ക് അപമാനകരമാണ്. നല്ല സിനിമകൾക്ക് വേണ്ടി ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ എന്ന വേദനയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
പുരസ്‌കാരനിർണയം സംബന്ധിച്ച് തികച്ചും നിരാശാജനകമായ അനുഭവമാണ് തനിക്ക് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് നല്ല സിനിമകൾ ഉണ്ടായിരുന്നു. ഒരു സിനിമയ്ക്കുവേണ്ടി ജൂറി അംഗം എന്ന നിലയിൽ വാദിക്കുമ്പോൾ ജൂറി ചെയർമാൻ ഉൾപ്പെടെയുള്ളവർ വോട്ടുചെയ്താണ് അഭിപ്രായത്തെ മാനിക്കുന്നതും വിയോജിപ്പ് അറിയിക്കുന്നതും. തികച്ചും യാന്ത്രികമായി നടന്ന അവാർഡ് നിർണയമായിരുന്നു ഇത്തവണത്തേത് എന്നും അദ്ദേഹം പറഞ്ഞു. സിനിമകളെ കലാപരമായും ആശയപരമായും ഉൾക്കൊള്ളാനുള്ള പാടവം സമിതിയിൽ ഒന്നോ രണ്ടോ പേരൊഴികെ ആർക്കും തന്നെ ഉണ്ടായിരുന്നില്ലെന്നും ശശിധരൻ വ്യക്തമാക്കി.