Listen live radio
പ്രണയം നടിച്ച് പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: 4 പേർ അറസ്റ്റിൽ; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
കോഴിക്കോട്: 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കാവിലുംപാറ സ്വദേശി അക്ഷയ് (22), മൊയിലോത്തറ സ്വദേശികളായ രാഹുൽ (22), സായൂജ് (24), അടുക്കത്ത് സ്വദേശി ഷിബു (32) എന്നിവരാണ് അറസ്റ്റിലായത്.
പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു.
കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് വടകര റൂറൽ എസ്പിക്ക് കമ്മീഷൻ നിർദേശം നൽകി. പെൺകുട്ടിയെ വിനോദ യാത്രയ്ക്കായി സുഹൃത്ത് വിളിച്ചുവരുത്തുകയായിരുന്നു. പെൺകുട്ടിയെ ആരുമില്ലാത്ത കാട്ടിലെത്തിച്ച് ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് മൂന്ന് സുഹൃത്തുക്കളും പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. പീഡന വിവരം പുറത്തറിയിച്ചാൽ കൊലപ്പെടുത്തുമെന്ന് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
മയക്കുമരുന്ന് നൽകിയതിനാൽ പെൺകുട്ടി ഏറെ നേരം ബോധരഹിതയായിരുന്നു. ബോധം വന്ന ശേഷം ബന്ധുവിന്റെ വീട്ടിൽ ഇറക്കിവിട്ടു. പെൺകുട്ടി പീഡന വിവരം വീട്ടുകാരെ അറിയിച്ചതോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് അടുത്തിടെ മൂന്ന് കൂട്ട ബലാത്സംഗ കേസുകളാണ് രജിസ്റ്റർ ചെയ്തത്. പരാതി ലഭിച്ചയുടൻ വടകര റൂറൽ എസ് പി നാദാപുരം എഎസ്പിക്ക് അന്വേഷണ ചുമതല കൈമാറി. മൂന്ന് കായത്തൊടി സ്വദേശികളെയും ഒരു കുറ്റ്യാടി സ്വദേശിയേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.