Listen live radio
കൊല്ലം: കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ കൂട്ടത്തല്ലും കത്തിക്കുത്തും. അക്രമത്തിൽ മൂന്ന് പേർക്ക് കുത്തേറ്റു. ഒരാളുടെ നില ഗുരുതരം. ആംബുലൻസ് ഡ്രൈവർമാരും സഹോദരൻമാരുമായ കുന്നിക്കോട് സ്വദേശികളായ വിനീത് ശിവൻ, വിഷ്ണുശിവൻ, രാഹുൽ എന്നിവർക്കാണ് പരുക്കേറ്റത്. കഴുത്തിനും വയറിനും കുത്തേറ്റ രാഹുൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വിനീതിനേയും വിഷ്ണുവിനേയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തേറ്റ രാഹുൽ പ്രാണരക്ഷാർത്ഥം ആശുപത്രിക്കുള്ളിലേക്ക് ഓടിക്കയറി. ഇവിടെ വെച്ചും പിന്നാലെ എത്തിയ സംഘം ആക്രമിച്ചു. കത്തിയും ഇരുമ്പ് ദണ്ഡും കല്ലുകളുമായി സംഘം ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ ഓടിക്കയറിയ രാഹുലിനെ ആക്രമിക്കാനെത്തി. വിവവരമറിഞ്ഞെത്തിയ പൊലീസാണ് കുത്തേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
കൊട്ടാരക്കര പുലമണിലെ സ്വകാര്യ ആശുപത്രിക്ക് സമീപമായിരുന്നു ആദ്യം സംഘർഷം അരങ്ങേറിയത്. ആശുപത്രിക്ക് സമീപം പാർക്ക് ചെയ്ത് സർവീസ് നടത്തുന്ന ആംബുലൻസിന്റെ ഡ്രൈവർമാർ തമ്മിലുള്ള മുൻവൈരാഗ്യമാണ് സംഘർഷത്തിലെത്തിയത്. പിന്നീട് ഇരുപതോളം പേർ തമ്മിൽ ഏറ്റുമുട്ടി. കത്തിയും കല്ലും ഇരുമ്പ് കമ്പികളുമുപയോഗിച്ചായിരുന്നു ആക്രമണം. ആശുപത്രിക്ക് നേരേയും കല്ലേറും ആക്രമണവുമുണ്ടായി.