Listen live radio
‘നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും, മാറി നിക്കെടി’: എഐഎസ്എഫ് വനിതയ്ക്ക് നേരിടേണ്ടി വന്നത് വ്യക്തി അധിക്ഷേപം
എം.ജി സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെ എ.ഐ.എസ്.എഫ് പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
തന്നെ കയറിപ്പിടിക്കുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തുവെന്ന് കാണിച്ച് എഐഎസ്എഫ് വനിത വിദ്യാർത്ഥി നേതാവ് കോട്ടയം ജില്ലാ പൊലീസ് സുപ്രണ്ടിന് നൽകിയ പരാതിയുടെ പകർപ്പ് പുറത്ത്. യാതൊരു പ്രകോപനവും ഇല്ലാതെ ആയിരുന്നു എസ് എഫ് ഐക്കാർ തങ്ങളെ മർദ്ദിച്ചതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
എസ്എഫ്‌ഐ പ്രവർത്തകർ സ്ത്രീത്വത്തെ അപമാനിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും പരാതിയിൽ ഉണ്ട്. എസ്എഫ്ഐക്കെതിരെ നിന്നാൽ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും എന്നും അലറി ഭീഷണിപ്പെടുത്തുകയും മാറെടി പെലച്ചി എന്ന് ആക്രോശിച്ചുകൊണ്ട് ഇടതുമാറിലും വസ്ത്രങ്ങളിലും കയറി പിടിക്കുകയും ചെയ്തുവെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.
‘ഞാൻ ബലം പ്രയോഗിച്ച് മുന്നോട്ട് കുതിച്ചാണ് എന്റെ ശരീരത്തിൽ നിന്നുള്ള പിടിത്തം വിടുവിച്ചത്. ഈ സംഭവം എന്നെ അത്യന്തം വിഷമിപ്പിച്ചിരിക്കുകയാണ്. ഒരു വ്യക്തി എന്ന നിലയിലും സ്ത്രീ എന്ന നിലയിലും ഒരേ സമയം എന്റെ സ്ത്രീത്വത്തേയും ജാതിപേര് വിളിക്കുന്നതിലൂടെ എന്റെ വ്യക്തിത്വത്തേയും പരോക്ഷമായി അധിക്ഷേപിക്കുകയാണ് അവർ ചെയ്തത്’, പരാതിയിൽ ആരോപിക്കുന്നു.
എസ്എഫ്ഐ എറണാകുളം ജില്ലാ പ്രസിഡണ്ട് ആർഷോ, ജില്ലാ സെക്രട്ടറി അമൽ എന്നിവർക്കൊപ്പം പ്രജിത്ത് കെ ബാബു, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അരുൺ എന്നിവർക്കെതിരെയാണ് പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്. എംജി യൂണിവേഴ്സിറ്റി സെനറ്റിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു സംഘർഷം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.