Listen live radio
ഗർഭിണിയായ കാട്ടാന സ്‌ഫോടക വസ്തു പെട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തിൽ രണ്ടാം പ്രതിയെ എത്തിച്ച് തെളിവെടുത്തു
പാലക്കാട്: മണ്ണാർക്കാട് അമ്പലപ്പാറയിൽ ഗർഭിണിയായ കാട്ടാന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ കേസിലെ രണ്ടാം പ്രതി റിയാസുദ്ദീനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. കഴിഞ്ഞ ദിവസമാണ് പ്രതിയെ വനംവകുപ്പ് കസ്റ്റഡിയിൽ വാങ്ങിയത്. സംഭവം നടന്ന് ഒന്നര വർഷത്തിന് ശേഷം പ്രതി കോടതിയിൽ കീഴടങ്ങുകയായിരുന്നു.
തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ ഗർഭിണിയായ കാട്ടാന സ്‌ഫോടക വസ്തു പെട്ടിത്തെറിച്ച് ചെരിഞ്ഞ സംഭവത്തിൽ രണ്ടാം പ്രതി ഒതുക്കുംപുറത്ത് റിയാസുദ്ധീൻ ശനിയാഴ്ച മണ്ണാർക്കാട് കോടതിയിലാണ് കീഴടങ്ങിയത്. കോടതി മൂന്നു ദിവസമാണ് വനം വകുപ്പിന് കസ്റ്റഡി അനുവദിച്ചത്. കാപ്പുപറമ്പിലും കാട്ടാന ചരിഞ്ഞ അമ്പലപ്പാറയിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
റിയാസുദ്ധീൻറെ പിതാവും കേസിലെ ഒന്നാം പ്രതിയുമായ ഒതുക്കും പുറത്ത് അബ്ദുൽ കരീം ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ കൊല്ലം മെയ് 25നാണ് തിരുവിഴാംകുന്ന് വെള്ളിയാർ പുഴയിൽ വായിൽ മുറിവേറ്റ നിലയിൽ കാട്ടാനയെ കണ്ടെത്തിയത്. മെയ് 27ന് കാട്ടാന ചരിഞ്ഞു. കേസിൽ മൂന്നാം പ്രതി വിൻസൻറ് ദിവസങ്ങൾക്കകം പിടിയിലായി. ഇതിന് പിന്നാലെ അബ്ദുൾ കരീമും റിയാസുദ്ധീനും ഒളിവിൽ പോവുകയായിരുന്നു. സംഭവത്തിൽ വനംവകുപ്പും പൊലീസും കേസെടുത്തിരുന്നു.