Listen live radio
പെരിന്തൽമണ്ണ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ കാസർകോട് ബേക്കലിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ എല്ലാ പ്രതികളും അറസ്റ്റിൽ. നിലമ്പൂർ അമരമ്പലം ചുള്ളിയോട് പൊന്നാങ്കല്ല് പാലപ്ര വീട്ടിൽ സെബീറിനെ (25) പെരിന്തൽമണ്ണ എസ്.ഐ സി.കെ. നൗഷാദിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതോടെയാണിത്.
ഒന്നാംപ്രതി കാസർകോട് അഴമ്പിച്ചി സ്വദേശി മുളകീരിയത്ത് പൂവളപ്പ് വീട്ടിൽ അബ്ദുൽ നാസിർ (24), മൂന്നാംപ്രതി പോരൂർ മലക്കല്ല് മുല്ലത്ത് വീട്ടിൽ മുഹമ്മദ് അനസ് (19) എന്നിവരെ ഈ മാസം ആദ്യം പിടികൂടിയിരുന്നു. ആഗസ്റ്റ് 27നായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ അബ്ദുൽ നാസിറിന്റെ നിർദേശപ്രകാരം സെബീറും മുഹമ്മദ് അനസും സെബീറിന്റെ കാറിൽ നീലേശ്വരത്തേക്ക് കൊണ്ടുപോയി. കാത്തുനിന്നിരുന്ന അബ്ദുൽ നാസിറിനെയും കൂട്ടി ബേക്കൽ ബീച്ചിലേക്ക് പോവുകയായിരുന്നു. കാറിൽവെച്ച് പീഡനശ്രമം നടന്നു. പെൺകുട്ടി ചൈൽഡ് ലൈന് നൽകിയ പരാതിയെത്തുടർന്ന് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ സെബീറിനെ റിമാൻഡ് ചെയ്തു.