Listen live radio
മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ ബോളിവുഡ് താരം ഷാരൂഖ് ഖാൻ ശ്രമിക്കുന്നതായി നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ ആരോപണം.
കേസിൽ എൻസിബി കസ്റ്റഡിയിലുള്ള ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ പുറത്തിറങ്ങിയാൽ തെളിവുകൾ ഇല്ലാതാക്കുമെന്നും ആര്യന്റെ ജാമ്യഹർജിയെ എതിർത്ത് എൻസിബി കോടതിയിൽ വാദിച്ചു. കേസിലെ സാക്ഷിയുടെ വിവാദ വെളിപ്പെടുത്തലടക്കം ചൂണ്ടിക്കാട്ടി കേസ് അട്ടിമറിക്കാൻ ഷാരൂഖ് ഖാൻ ശ്രമിക്കുന്നുവെന്നാണ് എൻസിബി ആരോപണം. ലഹരിമരുന്ന് കേസിൽ ഷാരൂഖ് ഖാന്റെ മാനേജർ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും എൻസിബി അറിയിച്ചു. ബോംബെ ഹൈക്കോടതിയിൽ നൽകിയ ജാമ്യ ഹർജിയിൽ വാദം കേൾക്കെ ആണ് എൻസിബിയുടെ വാദം. ഷാരൂഖിന്റെ മാനേജർ പൂജ ദാദ്ലാനിക്ക് എതിരെയാണ് എൻസിബി രംഗത്ത് വന്നത്.
ഷാരൂഖ് ഖാന്റെ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കപ്പെടാനും അന്വേഷണത്തെ സ്വാധീനിക്കാനും സാധ്യത ഉണ്ടെന്ന് എൻസിബി പറഞ്ഞു. ഹൈക്കോടതിയിൽ സമർപ്പിച്ച രേഖാമൂലമുള്ള മറുപടിയിലാണ് എൻസിബി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അന്താരാഷ്ട്ര ലഹരി മാഫിയകളുമായി ആര്യൻഖാന് ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനായി കൂടുതൽ സമയം ആവശ്യമായി വരുമെന്നും എൻസിബി പറഞ്ഞു.