Listen live radio
ദില്ലി: സമയപരിധി കഴിഞ്ഞിട്ടും രാജ്യത്ത് രണ്ടാം ഡോസ് വാക്‌സിൻ എടുക്കാത്തവരുടെ എണ്ണം 11 കോടി. ഇതിനെ തുടർന്ന് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ചു. സമരപരിധി കഴിഞ്ഞിട്ടും ആളുകൾ രണ്ടാം ഡോസ് എടുക്കാൻ വരാത്തതിൽ സർക്കാർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിൽ നടക്കുന്ന യോഗത്തിൽ രണ്ടാം ഡോസ് എടുക്കാത്തവരെയും, ഇനിയും ആദ്യ ഡോസ് എടുക്കാത്തവരെയും കേന്ദ്രീകരിച്ച് വാക്‌സിൻ പ്രവർത്തനങ്ങൾ നടത്താൻ സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിക്കും.
വാക്‌സിൻ കേന്ദ്രങ്ങളിൽ വാക്‌സിൻ ക്ഷാമം നിലവിലില്ല എന്നിരിക്കെ, രണ്ടാം ഡോസ് എടുക്കുന്നതിൽ ആളുകൾ വിമുഖത കാണിക്കുന്നത് ഗൗരവമേറിയ വിഷയമാണ് എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കാണുന്നത്. ഒക്ടോബർ 21ന് രാജ്യം 100 കോടി ഡോസ് വാക്‌സിൻ നൽകിയ നാഴികകല്ല് പിന്നിട്ടിരുന്നു. രണ്ടാം ഡോസ് എടുക്കാത്തവരെ കണ്ടെത്തി അത് നൽകാൻ കർമ്മ പദ്ധതി തന്നെ സംസ്ഥാനങ്ങളുമായി ചർച്ച ചെയ്ത് രൂപീകരിക്കാൻ കേന്ദ്രം തയ്യാറെടുക്കും. അതിന് കൂടിയാണ് ബുധനാഴ്ചത്തെ യോഗം.
രാജ്യത്തെ 75 ശതമാനം പേർ ഒന്നാം ഡോസ് എടുത്തിട്ടുണ്ട്. രണ്ട് ഡോസും സ്വീകരിച്ചത് 31 ശതമാനം പേരാണ്. അതേ സമയം കുട്ടികളുടെ വാക്‌സിനേഷൻ സംബന്ധിച്ചും ബുധനാഴ്ചത്തെ യോഗത്തിൽ സംസ്ഥാനങ്ങളുമായി ചർച്ച നടത്തും എന്നാണ് വിവരം.