Listen live radio
തിരുവനന്തപുരം: ഇന്ധന വില വർധനയ്ക്കെതിരെ കൊച്ചിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ വഴിതടയൽ സമരത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വഴി തടയൽ സമരങ്ങൾക്ക് വ്യക്തിപരമായി താൻ എതിരാണ,് എന്നാൽ, കൊച്ചിയിലെ പ്രതിഷേധ സമര സ്ഥലത്ത് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.
‘ഓരോ ദിവസം കഴിയുംതോറും ഇന്ധന വില വർധിക്കുന്ന സാഹചര്യമാണ് ഉള്ളത്. ഇതിനെതിരെ ശക്തമായ സമരം വേണമെന്ന സമ്മർദ്ദം ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. അതിന്റെ ഭാഗമായിരുന്നു കൊച്ചിയിൽ നടന്ന സമരം. എന്നാൽ വഴി തടയൽ സമരത്തിന് താൻ വ്യക്തിപരമായി എതിരാണെന്നും വി ഡി സതീശൻ പറഞ്ഞു.
നടൻ ജോജു ജോർജ്ജ് കോൺഗ്രസിന്റെ വഴിതടയൽ സമരത്തിനെതിരെ പ്രതികരിച്ചതോടെയാണ് സംഭവം വിവാദമായത്. രണ്ട് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചതോടെയാണ് ഗതാഗത കുരുക്കിൽപ്പെട്ട ജോജു ജോർജ് വാഹനത്തിൽ നിന്നിറങ്ങി മുന്നോട്ട് നടന്ന് ചെന്ന് കോൺഗ്രസ് പ്രവർത്തകരോട് കയർത്തത്. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇന്ധന വില വർധനയ്ക്കെതിരെ സമരം ചെയ്യണമെന്നും എന്നാൽ ഇതല്ല അതിനുള്ള വഴിയെന്നും അദ്ദേഹം പറഞ്ഞു. ജോജുവിന് പിന്നാലെ സാധാരണക്കാരായ ജനങ്ങളും സമരത്തിനെതിരെ പ്രതികരിച്ചു. തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജോജുവിന്റെ വാഹനം തടഞ്ഞ് കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.