Listen live radio
ബലമായി മുടി മുറിച്ചു; നദിയിൽ മുങ്ങി ശുദ്ധി വരുത്തി; ദളിത് യുവാവിനെ വിവാഹം ചെയ്ത യുവതിയ്ക്ക് കുടുംബത്തിൽ നിന്ന് നേരിട്ടത് കടുത്ത പീഡനം
ഇൻഡോർ: ദളിത് വിഭാഗത്തിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്തതിന് 24കാരിയ്ക്ക് കുടുംബത്തിൽ നിന്നും നേരിടേണ്ടിവന്നത് കൊടും പീഡനം.
പെൺകുട്ടിയുടെ മുടി വീട്ടുകാർ ബലമായി പിടിച്ച് മുറിച്ചശേഷം നർമ്മദാ നദിയിൽ മുക്കി ‘ശുദ്ധി’ വരുത്തുകയും ചെയ്തു. മധ്യപ്രദേശിലെ ബൈതൂൾ ജില്ലയിലാണ് സംഭവം. കുടുംബത്തിനെതിരെ പെൺകുട്ടി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
നഴ്സിംഗ് വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ പരാതിയിൽ മാതാപിതാക്കളുൾപ്പടെ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. 2020 മാർച്ചിൽ വിവാഹിതയായെങ്കിലും 2021ജനുവരിയിലാണ് പെൺകുട്ടി വിവരം വീട്ടിലുളളവരെ അറിയിച്ചത്. തുടർന്ന് ഇരുവരെയും ഒരുമിച്ച് ജീവിക്കാനനുവദിക്കില്ലെന്നും വിവാഹമോചിതരാകണമെന്നും മാതാപിതാക്കൾ പെൺകുട്ടിയെ നിരന്തരം നിർബന്ധിച്ചിരുന്നു. ഇതിനിടെ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് യുവാവിനെതിരെ ഇവർ പൊലീസിൽ പരാതിയും നൽകി. ഇതിന് ശേഷം പഠനത്തിനായി പോയ പെൺകുട്ടിയെ വിളിച്ചുവരുത്തി നിർബന്ധമായി മുടിമുറിച്ച് നർമദാ നദിയിൽ മുക്കി ശുദ്ധീകരിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതോടെ പെൺകുട്ടിയെ നിരന്തരം വീട്ടുകാർ ഭീഷണിപ്പെടുത്തുകയാണ്. യുവതിയെയും യുവാവിനെയും സംരക്ഷിക്കുമെന്നാണ് പൊലീസ് നൽകിയ വിവരം.