Listen live radio
ഇന്ധനവില: കേന്ദ്രം കുറച്ച വിലയ്ക്ക് ആനുപാതികമായി കേരളത്തിലും ജനങ്ങൾക്ക് ആശ്വാസമായ തീരുമാനമുണ്ടാകും: മന്ത്രി
കൊച്ചി: സംസ്ഥാനത്തെ ഇന്ധന വിലയിൽ ജനങ്ങൾക്ക് ആശ്വാസകരമായ തീരുമാനമുണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ.
കേന്ദ്രസർക്കാർ നികുതി കുറച്ചതോടെ വരും ദിനങ്ങളിൽ ആനുപാതികമായി നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാരിന് മേലും സമ്മർദ്ദമേറും. ഇത് മുൻകൂട്ടി കണ്ടാണ് മന്ത്രിയുടെ പ്രതികരണം. ഇന്ധന വില ജിഎസ്ടിയുടെ പരിധിയിൽ പെടുത്തി വില കുറയ്ക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ജിഎസ്ടി യോഗത്തിൽ നീക്കം നടത്തിയെങ്കിലും കേരളം ശക്തമായി എതിർക്കുകയായിരുന്നു.
പെട്രോളിനും ഡീസലിനും മേലുള്ള സംസ്ഥാന നികുതി കഴിഞ്ഞ ആറു വർഷമായി ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെൻറുകൾ വർധിപ്പിച്ചിട്ടില്ലെന്ന് ധനമന്ത്രി അവകാശപ്പെടുന്നു മാത്രമല്ല, ഇക്കാലയളവിൽ ഒരു തവണ നികുതി കുറയ്ക്കുകയും ചെയ്തതായി മന്ത്രി പറയുന്നു. ജനരോഷത്തിൽ നിന്നും മുഖം രക്ഷിക്കാനാണ് കേന്ദ്രസർക്കാർ നികുതി കുറച്ചതെന്നാണ് ധനമന്ത്രിയുടെ കണ്ടെത്തൽ.
ഏതാനും മാസങ്ങളായി ഒരു ലിറ്റർ ഡീസലിനും പെട്രോളിനും മേൽ 30 രൂപയിലധികം പ്രത്യേക നികുതിയും സെസും കേന്ദ്ര ഗവൺമെന്റ് ചുമത്തിയിരുന്നു. സംസ്ഥാനങ്ങൾക്ക് വീതം വെക്കേണ്ടതില്ലാത്ത ഈ നികുതിവരുമാനം പെട്രോളിയത്തിന്റെ അന്തർദേശീയ വിലവ്യതിയാനങ്ങളുമായി ബന്ധമില്ലാതെ കേന്ദ്രം ചുമത്തുന്ന അധിക നികുതിയാണെന്ന വാദവും മന്ത്രി ഉന്നയിക്കുന്നുണ്ട്.
കേന്ദ്രം കുറച്ച വിലയ്ക്ക് ആനുപാതികമായി സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില കുറയുമെന്നും ഇതോടെ ജനങ്ങൾക്കു കൂടുതൽ മെച്ചം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയിരിക്കുന്ന എക്‌സൈസ് ഡ്യൂട്ടിയിൽ കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചതോടെയാണ് വിലയിൽ കുറവ് വന്നത്. ഇതോടെ പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും കുറയും. പുതിയ വില ബുധനാഴ്ച അർധരാത്രി മുതൽ നിലവിൽ വരും. വാറ്റ് നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു.