Listen live radio
മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവ് മരവിപ്പിച്ചെങ്കിലും വനംമന്ത്രി എ.കെ. ശശീന്ദ്രന് കടുത്ത അതൃപ്തി. നിർണായക അവസരങ്ങളിൽ വേണ്ടത്ര കൂടിയാലോചന ഇല്ലാതെ ഉത്തരവുകൾ ഇറങ്ങുന്നതിലെ അത്യപ്തി മന്ത്രി മുഖ്യമന്ത്രിയേയും അറിയിച്ചു. വിവാദ ഉത്തരവ് ഇറക്കിയതിൽ വകുപ്പ് സെക്രട്ടറിമാരുടെ വിശദീകരണം ലഭിച്ച ശേഷം തുടർ നടപടിയുണ്ടാവും.
ഇന്നലെ നിയമസഭയിൽ വെച്ചാണ് മുഖ്യമന്ത്രിയുമായി വനംമന്ത്രി കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രീയ തീരുമാനം വേണ്ട വിഷയത്തിൽ താനറിയാതെ ഉത്തരവുകൾ ഇറങ്ങുന്നത് ഇതാദ്യമല്ലെന്ന പരിഭവം മന്ത്രി മുഖ്യമന്ത്രിയുമായി പങ്കുവെച്ചു. മുട്ടിൽ മരം മുറി വിവാദത്തിൽ ഡി.എഫ്.ഒ ധനേഷ് കുമാറിന്റെ സ്ഥലം മാറ്റം, റേഞ്ചർമാർക്കെതിരായ നടപടി എന്നിവ പിന്നീട് മന്ത്രി ഇടപെട്ട് തിരുത്തേണ്ടി വന്നിരുന്നു. സമാനമായ സാഹചര്യമാണ് ഇപ്പോഴത്തേതും. അതിനാൽ കർശന നടപടി വേണമെന്ന നിലപാടിലാണ് വനം മന്ത്രി.