Listen live radio
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് ഉടൻ വർദ്ധിപ്പിച്ചേക്കും. ചാർജ് വർധിപ്പിക്കുന്നതിന് ഇടത് മുന്നണി യോഗത്തിൽ ധാരണയായി.
നിരക്ക് കൂട്ടുന്നതിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും എൽഡിഎഫ് യോഗം ചുമതലപ്പെടുത്തി. നിരക്ക് കൂട്ടാമെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് മുതൽ തുടങ്ങാനിരുന്ന പണിമുടക്ക് ബസ് ഉടമകൾ പിൻവലിച്ചത്. മിനിമം ചാർജ് 12 രൂപയായി ഉയർത്തുക, വിദ്യാർഥികളുടെ കൺസെഷൻ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകൾ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങൾ. ഇതിൽ ചാർജ് വർധനയ്ക്ക് ഇടതുമുന്നണിയോഗത്തിൽ ധാരണയായി.
നിരക്ക് വർദ്ധനവുമായി ബന്ധപ്പെട്ട നോട്ട് ഗതാഗത മന്ത്രി എൽഡിഎഫ് നേതാക്കൾക്ക് കൈമാറിയിരുന്നു. ഇന്ധന വില വർദ്ധനയ്ക്ക് പിന്നാലെ ഇരുട്ടടിയായാണ് ബസ് ചാർജ്ജും കൂടുന്നത്. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻറെ ശുപാർശ അനുസരിച്ചാണ് നിരക്ക് വർദ്ധിപ്പിക്കുന്നത്. രണ്ടര കിലോമീറ്ററിന് മിനിമം നിരക്ക് എട്ടിൽ നിന്ന് പത്താക്കണമെന്ന ശുപാർശയാണ് കമ്മീഷൻ മുന്നോട്ട് വെച്ചിരുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് കമ്മീഷൻ റിപ്പോർട്ട് നൽകിയത്.
സ്വകാര്യ ബസ് ഉടമകൾ സമരത്തിൽ ഉറച്ച് നിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ചാർജ് വർധനയെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. വിദ്യാർത്ഥികൾക്ക് മിനിമം അഞ്ച് രൂപയോ അല്ലെങ്കിൽ ടിക്കറ്റിൻറെ അൻപത് ശതമാനമോ കൂട്ടാം എന്നും ശുപാർശയുണ്ട്. വൻ പ്രതിഷധം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇക്കാര്യത്തിൽ സർക്കാർ ആലോചിച്ചേ തീരുമാനമെടുക്കൂ. കൺസഷൻ നിരക്കും നേരിയ തോതിൽ വർദ്ധിക്കും. കഴിഞ്ഞ വർഷം ജൂലൈയിൽ മിനിമം ചാർജ്ജ് എട്ടിൽ നിലനിർത്തി ഒരു കിലോമീറ്ററിന് 70 പൈസയിൽ നിന്ന് 90 ആക്കി. എട്ട് രൂപയ്ക്ക് സഞ്ചരിക്കാവുന്ന ദൂരം 5 കിലോമീറ്ററിൽ നിന്നും രണ്ടരയും ആക്കിയിരുന്നു. അന്ന് ഡീസൽ വില 72 ആയിരുന്നു. ഇന്ന് ഡീസൽ വില 94 കടന്നു.