Listen live radio
കൊച്ചി: ഇന്ധനവില വർധനവിനെതിരായ ഹൈവേ ഉപരോധത്തിനിടെ നടൻ ജോജു ജോർജിൻറെ കാർ തല്ലിത്തകർത്ത കേസിൽ കോൺഗ്രസ് നേതാക്കളായ മുൻ മേയർ ടോണി ചമ്മിണി ഉൾപ്പെടെ ആറ് പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പുറപ്പെടുവിക്കുക.
അറ്റകുറ്റപ്പണിക്ക് ആറരലക്ഷം രൂപ ചെലവ് വരുമെന്നാണ് കോടതിക്ക് കൈമാറിയ റിപ്പോർട്ടിലുള്ളത്. ഈ തുകയുടെ 50 ശതമാനം കെട്ടിവെച്ച് ജാമ്യം അനുവദിക്കണമെന്നാണ് പ്രതികളുടെ വാദം. എന്നാൽ കാറിൻറെ മൊത്തം വിലയുടെ 50 ശതമാനം കെട്ടിവെക്കണമെന്നതാണ് പ്രോസിക്യൂട്ടർ ആവശ്യപ്പെടുന്നത്.
അതിനിടെ ജോജു, സംഘർഷത്തിനിടെ അപമര്യാദയായി പെരുമാറിയെന്നുള്ള പരാതിയിൽ കേസെടുക്കാത്ത പൊലീസിൻറെ നടപടിയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസിൻറെ ആഭിമുഖ്യത്തിൽ ഇന്ന് മരട് സ്റ്റേഷനിലേക്ക് പ്രകടനം നടത്തും. ഉപരോധത്തിൻറെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചിട്ടും ജോജുവിനെതിരെ കേസെടുക്കാനുള്ള തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസിൻറെ വാദം.