Listen live radio
മയക്കുമരുന്നു കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി, മൂന്ന് തവണ കാല് പിടിപ്പിച്ചു: അധ്യാപികക്കെതിരെ വിദ്യാർത്ഥി
കാസർഗോഡ്: കാസർഗോഡ് ഗവൺമെന്റ് കോളേജിലെ പ്രിൻസിപ്പാൾ എം. രമയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി വിദ്യാർത്ഥി മുഹമ്മദ് സനദ്.
മയക്കുമരുന്നു കേസിൽ പെടുത്തും എന്ന് ഭീഷണിപ്പെടുത്തിയാണ് പ്രിൻസിപ്പാൾ എം. രമ തന്നെ കൊണ്ട് അവരുടെ കാല് പിടിപ്പിച്ചതെന്ന് വിദ്യാർത്ഥി പറയുന്നു. അധ്യാപിക ഉയർത്തിയ ആരോപണങ്ങളും സനദ് തള്ളിക്കളഞ്ഞു. തന്നെക്കൊണ്ട് നിർബന്ധിപ്പിച്ച് കാല് പിടിപ്പിച്ചതാണെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും ഭയം കൊണ്ടാണ് ഇതുവരെ ഇക്കാര്യങ്ങളൊന്നും പറയാതിരുന്നതെന്നും മാധ്യമങ്ങൾക്ക് മുന്നിൽ വരാതിരുന്നതെന്നും സനദ് വ്യക്തമാക്കുന്നു.
‘കോളേജിൽ ഇനി തുടർന്ന് പഠിക്കണമെങ്കിൽ നീ എന്റെ കാല് പിടിക്കണമെന്ന് മാം പറഞ്ഞു. അല്ലെങ്കിൽ നീ മയക്കുമരുന്നു ഉപയോഗിച്ചുവെന്ന് പറഞ്ഞ് കേസ് കൊടുത്ത് നിന്നെ അകത്താക്കുമെന്ന് അവർ പറഞ്ഞു. ഭയം കൊണ്ട് ഞാൻ ഒരു തവണ കാല് പിടിച്ചു. അപ്പോൾ ഇത് പോര രണ്ട് കൈ കൊണ്ട് കാല് പിടിക്കണമെന്ന് പറഞ്ഞു. അപ്പോഴാണ് നിലത്ത് മടിഞ്ഞ് രണ്ട് കൈ കൊണ്ടും കാല് പിടിച്ചത്. അപ്പോഴും ഇങ്ങനെയല്ല മൂന്ന് പ്രാവശ്യം പിടിക്കണെമെന്ന് പറഞ്ഞു. അങ്ങനെയാണ് മൂന്ന് പ്രാവശ്യം കാല് പിടിച്ചത്’, സനദ് പറയുന്നു.
ബന്ധുക്കളും സംഘടനാ നേതാക്കളും കോളേജ് അധികൃതരെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കോൾ ലിസ്റ്റ് പരിശോധിച്ചാൽ ഇത് സംബന്ധിച്ച കാര്യങ്ങൾ മനസിലാകുമെന്നും സനദ് പറഞ്ഞു. സി.സി.ടി.വി തകാരാറിലാണെന്ന് പറഞ്ഞത് തെറ്റാണെന്നും ഇതിലെ ദൃശ്യങ്ങൾ പുറത്ത് കൊണ്ട് വരണമെന്നും സനദ് ആവശ്യപ്പെട്ടു.