Listen live radio

13 മുതൽ യൂണിഫോം നിർബന്ധം, പ്ലസ് വണ്ണിന് 71 താത്കാലിക ബാച്ചുകൾ, ഗസ്റ്റ് അധ്യാപകരെ നിയമിക്കും: മന്ത്രി

after post image
0

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കന്ഡറി പ്രവേശത്തിലെ പ്രതിസന്ധികൾ പരിഹരിക്കപ്പെടുന്നു. പ്ലസ് വണ്ണിന് 71 താത്കാലിക ബാച്ചുകൾ കൂടി അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇവിടേക്ക് ഗസ്റ്റ് അധ്യാപകരെയും നിയമിക്കും. സ്കൂൾ തുറന്ന് ഒരു മാസം കഴിഞ്ഞതിനാൽ ഡിസംബർ 13 മുതൽ വിദ്യാലയങ്ങളിൽ യൂണിഫോം നിർബന്ധമാക്കുമെന്നും മന്ത്രി അറിയിച്ചു. സാധാരണ സ്കൂളുകളെ പോലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സ്കൂളുകൾ ഈ മാസം എട്ട് മുതൽ തുറന്ന് പ്രവർത്തിക്കും.  ഇവർക്കുള്ള ഹോസ്റ്റലുകളും തുറന്ന് പ്രവർത്തിക്കും. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിലേക്ക് എത്താമെന്നും മന്ത്രി വ്യക്തമാക്കി.

അതിനിടെ സംസ്ഥാനത്തെ വാക്സീനെടുക്കാത്ത അധ്യാപകരുടെ കണക്ക് മന്ത്രി പുറത്ത് വിട്ടു. അധ്യാപകരും അനധ്യാപകരുമായി 1707 പേരാണ് ഇതുവരെയും വാക്സീൻ സ്വീകരിക്കാത്തതെന്ന് മന്ത്രി അറിയിച്ചു. ഇവരിൽ 1066 പേർ എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ അധ്യാപകരാണ്. ഈ വിഭാഗത്തിലെ 189 അനധ്യാപകരും വാക്സീൻ എടുത്തിട്ടില്ല. ഹയർ സെക്കൻഡറി അധ്യാപകരിൽ 200 പേരും അനധ്യാപകരിൽ 23 പേരും വാക്സീനെടുത്തിട്ടില്ല. വിഎച്ച് എസ് ഇയിൽ 229 അധ്യാപകർ വാക്സീനെടുത്തിട്ടില്ല. എന്നാൽ എല്ലാ അനധ്യാപകരും വാക്സീൻ സ്വീകരിച്ച് കഴിഞ്ഞു. മലപ്പുറത്താണ് വാക്സീൻ എടുക്കാത്ത അധ്യാപകർ കൂടുതൽ. വാക്സീനെടുക്കാത്തവരുടെ പേരുൾപ്പടെ വിവരം കയ്യിലുണ്ടെന്നും അധ്യാപകരുടെ സമീപനം ഒന്നുകൂടി പരിശോധിച്ച ശേഷം കൂടുതൽ നടപടി ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു.

കുട്ടികളുടെ ആരോഗ്യത്തിനാണ് ആദ്യപരിഗണനയെന്നും വാക്സീനേഷന് പ്രാധാന്യം നൽകുന്നത് അതിനാലാണെന്നും മന്ത്രി പറഞ്ഞു. വാക്സീൻ എടുക്കാത്തവരോട് കാരണം ചോദിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്നം ഉള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണം. അതല്ലെങ്കിൽ എല്ലാ ആഴ്ചയും ആർട്ടിപിസിആർ റിസൾട്ട് നൽകണം. ഒട്ടും സഹകരിക്കാത്ത അധ്യാപകർക്ക് ലീവ് എടുക്കാൻ അവസരമുണ്ട്. ശൂന്യവേതന അവധി ഇവർക്ക് അനുവദിക്കും. അധ്യാപകരുടെ സമീപനം ഒന്നുകൂടി പരിശോധിച്ച ശേഷം കൂടുതൽ നടപടി ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു.

Leave A Reply

Your email address will not be published.