Listen live radio

ഹെലികോപ്ടർ ദുരന്തം: ആറ് മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു

after post image
0

- Advertisement -

 

 

ന്യൂഡൽഹി: തമിഴ്നാട്ടിലെ കുനൂരിൽ ഇക്കഴിഞ്ഞ എട്ടിനുണ്ടായ ഹെലികോപ്ടർ അപകടത്തിൽ മരിച്ചവരിൽ ആറു പേരുടെ മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു. നാല് വ്യോമസേന ഉദ്യോഗസ്ഥരുടേയും രണ്ട് സൈനികരുടെയും മൃതദേഹങ്ങളാണ് ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. സൈനികരായ ലാൻസ് നായിക് വിവേക് കുമാർ, ലാൻസ് നായിക് ബി. സായ് തേജ, വ്യോമസേന ഉദ്യോഗസ്ഥരായ ജൂനിയർ വാറന്റ് ഓഫീസർ അറയ്ക്കൽ പ്രദീപ്, റാണ പ്രതാപ് ദാസ്, വിങ് കമാൻഡർ പി.എസ് ചൗഹാൻ, സ്‌ക്വഡ്രൺ ലീഡർ കുൽദീപ് സിംഗ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. മൃതദേഹങ്ങൾ ഇന്നുതന്നെ ബന്ധുക്കൾക്ക് കൈമാറും.

ഡൽഹി കന്റോൺമെന്റിയെ ബേസ് ഹോസ്പിറ്റലിൽ ഉചിതമായ സൈനിക ബഹുമതികൾക്കു ശേഷം മൃതദേഹം വിമാനമാർഗം സ്വദേശങ്ങളിൽ എത്തിക്കും. ജൂനിയർ വാറന്റ് ഓഫീസർ അറയ്ക്കൽ പ്രദീപിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് തൃശൂർ പൊന്നൂക്കരയിലെ വീട്ടുവളപ്പിൽ നടക്കും. രാവിലെ നാട്ടിലെത്തിക്കുന്ന മൃതദേഹം പൊന്നൂക്കര സ്‌കൂളിൽ പൊതുദർശനത്തിനു ശേഷം വീട്ടിലെത്തിക്കും.

ഇതുവരെ ഒൻപത് പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. അവശേഷിക്കുന്ന നാല് മൃതദേഹങ്ങളുടെ തിരിച്ചറിയൽ നടപടികളും വൈകാതെ പൂർത്തിയാക്കും.നേരത്തെ തിരിച്ചറിഞ്ഞ സംയുക്ത സേനാ മേധവി ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ് ലിഡ്ഡർ എന്നിവരുടെ സംസ്‌കാരം ഇന്നലെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടത്തി.

അപകടത്തിൽപെട്ട ഹെലികോപ്ടറിലെ 14 പേരിൽ ഒരാൾ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്. അതീവ ഗുരുതരാവസ്ഥയിലുള്ള ക്യാപ്റ്റൻ വരുൺ സിംഗ് ബംഗലൂരുവിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.

 

Leave A Reply

Your email address will not be published.