Listen live radio
തൃശൂർ: കുന്നൂരിലെ ഹെലികോപ്ടർ അപകടത്തിൽ മരിച്ച മലയാളി സൈനികനും വ്യോമസേന ജൂനിയർ വാറൻറ് ഓഫിസറുമായ എ.പ്രദീപിൻറെ മൃതദേഹം ജന്മനാടായ തൃശൂരിലെ പൊന്നൂക്കരയിലെത്തിച്ചു. പ്രദീപ് പഠിച്ച പുത്തൂർ ഗവ. ഹൈസ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കുകയാണ്.
പൊതുജനങ്ങൾക്കും സഹപാഠികൾക്കും അന്തിമോപചാരം അർപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. കേന്ദ്ര മന്ത്രി വി. മുരളീധരൻ, മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. രാജൻ, കെ. കൃഷ്ണൻകുട്ടി എന്നിവർ മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. സൈനികന് ആദരാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിന് പേരാണ് സ്‌കൂളിലെത്തിയത്.
ഒരു മണിക്കൂർ നേരത്തെ പൊതുദർശനത്തിനുശേഷം പൊന്നൂക്കരയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. ഡൽഹിയിൽനിന്ന് പ്രത്യേക വിമാനത്തിൽ ശനിയാഴ്ച രാവിലെ 11ഓടെയാണ് പ്രദീപിൻറെ മൃതദേഹം കോയമ്ബത്തൂരിലെ സുലൂർ വ്യോമതാവളത്തിൽ എത്തിച്ചത്. തുടർന്ന് റോഡ് മാർഗം വാളയാറിലെത്തിച്ച മൃതദേഹം മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. രാജൻ, കെ. കൃഷ്ണൻകുട്ടി എന്നിവർ ഏറ്റുവാങ്ങി.
പിന്നാലെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര റോഡ് മാർഗം തൃശൂരിലേക്ക് പുറപ്പെട്ടു. മൂന്നു മണിയോടെയാണ് ജന്മനാടായ പൊന്നൂക്കരയിലെത്തിച്ചത്. അപകടത്തിൽപെട്ട ഹെലികോപ്ടറിൻറെ ഫ്‌ലൈറ്റ് ഗണ്ണറായിരുന്ന പ്രദീപ്. 2004ലാണ് വ്യോമസേനയിൽ ചേർന്നത്.