Listen live radio
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ജോലി ഭാരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പിജി ഡോക്ടർമാർ (PG Doctors) നടത്തുന്ന സമരം പതിനാറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ വീണ്ടും ചർച്ച നടത്താനൊരുങ്ങി മന്ത്രി വീണാ ജോർജ് (Health Minister Veena George). വൈകിട്ട് 5.30-നാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. പിജി അസോസിയേഷന്‍ നേതാക്കള്‍ (KMPGA), ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോയന്‍റ് ഡയറക്ടര്‍ എന്നിവരുൾപ്പെടുന്നതാകും ചർച്ച.
പ്രതിസന്ധി ഇനിയും രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് കണ്ടാണ് പിജി ഡോക്ടർമാരെ ആരോഗ്യമന്ത്രി വൈകിട്ട് ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. കേരള മെഡിക്കൽ പിജി അസോസിയേഷനുമായി ഇന്നലെ ആരോഗ്യമന്ത്രി നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. പരിഹാര മാർഗങ്ങൾ ചർച്ചയായില്ലെന്നും സമരം തുടരുമെന്നും ചർച്ചയ്ക്ക് ശേഷം സമരക്കാർ പറഞ്ഞു. മന്ത്രിയുൾപ്പെടുന്ന ഉന്നതതലസംഘം സമരക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ പ്രത്യേകചർച്ച നടത്താമെന്നാണ് ഇന്നലത്തെ യോഗത്തിൽ മന്ത്രി ഉറപ്പ് നൽകിയത്.
ചെയ്യാവുന്നതെല്ലാം ചെയ്തു, ഇനി ചർച്ചയില്ലെന്ന നിലപാടിലായിരുന്നു സർക്കാർ ആദ്യം. ആ കടുംപിടിത്തം തൽക്കാലം മയപ്പെടുത്തിയാണ് ഇന്നലെ ആരോഗ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചത്. പ്രശ്നങ്ങൾ കേൾക്കാൻ തയ്യാറെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.