Listen live radio
സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന മെട്രോമാൻ ഇ ശ്രീധരന്റെ പ്രസ്താവനയോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശ്രീധരൻ ദൈനംദിന രാഷ്ട്രീയക്കാരനല്ലെന്നും അദ്ദേഹത്തിന്റെ സേവനം തുടർന്നും ആഗ്രഹിക്കുന്നതായും സുരേന്ദ്രൻ പറഞ്ഞു.
‘ശ്രീധരന്റെ പ്രസ്താവന ഞാൻ കേട്ടിട്ടില്ല. അദ്ദേഹം സജീവമായി എല്ലാ കാര്യങ്ങളിലും ഇടപെടുന്നുണ്ട്. അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങൾ ഞങ്ങളുടെ പാർട്ടിക്ക് യഥാസമയം ലഭിച്ചു കൊണ്ടിരിക്കുന്നു. കെ റെയിലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൃത്യമായ നിലപാട് പാർട്ടി സ്വീകരിച്ചത് അദ്ദേഹത്തിന്റെ കൂടി അഭിപ്രായങ്ങൾ കേട്ടുകൊണ്ടാണ്. അദ്ദേഹം ആ രംഗത്ത് വൈദഗ്ധ്യമുള്ളയാളാണ്. ഇ ശ്രീധരൻ ഡേ ടു ഡേ രാഷ്ട്രീയക്കാരനല്ല. അദ്ദേഹം സാങ്കേതിക വിദഗ്ധൻ എന്ന നിലയിലാണ് ജനങ്ങൾക്ക് ഇത്രയും കാലം സേവനം ചെയ്തുകൊണ്ടിരുന്നത്. എന്നാൽ ഇടക്കാലത്ത് അദ്ദേഹം ബിജെപിയുടെ അഭ്യർത്ഥന മാനിച്ച് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. അദ്ദേഹം പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ സേവനം പാർട്ടി ആഗ്രഹിക്കുന്നതു കൊണ്ടാണ് ദേശീയ നിർവാഹക സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാധ്യമവാർത്തകൾ എന്തൊക്കെ ആയാലും തുടർന്നും അദ്ദേഹത്തിന്റെ സേവനം ലഭിക്കും എന്നുള്ള കാര്യത്തിൽ എനിക്ക് അഭിപ്രായ വ്യത്യാസമില്ല. ഞാൻ അങ്ങനെയാണ് വിശ്വസിക്കുന്നത്.’ – സുരേന്ദ്രൻ വ്യക്തമാക്കി.