Listen live radio
വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കണം: ചെലവ് സഹിതം ഹർജി തള്ളി ഹൈക്കോടതി
കൊച്ചി: കൊവിഡ് പ്രതിരോധ വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി ചെലവ് സഹിതം തള്ളി.
ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. ആറാഴ്ചയ്ക്കകം പിഴ കെൽസയിൽ അടക്കണം. ഹർജിയ്ക്ക് പിന്നിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തീർത്തും ബാലിശമായ ഹർജിയാണെന്നും പിന്നിൽ പൊതുതാൽപര്യമല്ലെന്നും കോടതി വിലയിരുത്തി. പ്രശസ്തി താൽപര്യമാണ് ഹർജിയ്ക്ക് പിന്നിലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. കോടതികളിൽ ഗൗരവമുള്ള കേസുകൾ കെട്ടിക്കിടക്കുമ്പോൾ ഇത്തരം അനാവശ്യ ഹർജികൾ പ്രോൽസാഹിപ്പിക്കാനാകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്തിനാണ് പ്രധാനമന്ത്രിയെ കുറിച്ച് ലജ്ജിക്കുന്നതെന്ന് കോടതി ചോദിച്ചു. നൂറുകോടി ജനങ്ങൾക്കില്ലാത്ത എന്ത് പ്രശ്നമാണ് ഹർജിക്കാരനുള്ളതെന്നും കോടതി ചോദിച്ചു. ഇപ്പോഴത്തെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ ഫോട്ടോയില്ലാത്ത സർട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ട് കോട്ടയം സ്വദേശിയായ എം പീറ്റർ നൽകിയ ഹർജിയിലാണ് കോടതിയുടെ വിമർശനം.