Listen live radio
തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു രണ്ടാം വർഷ വിഎച്ച് എസ്ഇ പരീക്ഷാ തിയ്യതി ഇന്ന് പ്രഖ്യാപിക്കും. രാവിലെ ഒൻപതരക്ക് കാസർകോട് വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഷെഡ്യൂൾ പ്രഖ്യാപിക്കുക. മാർച്ച് അവസാനമോ ഏപ്രിലിലോ പരീക്ഷ നടത്താനാണ് ആലോചന.
കൊവിഡ് കണക്കിലെടുത്ത് ക്ലാസുകൾ വൈകിത്തുടങ്ങിയതിനാൽ മുഴുവൻ പാഠഭാഗങ്ങളും പരീക്ഷക്കുണ്ടാകില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. പാഠഭാഗങ്ങളിലെ 60 ശതമാനം ഫോക്കസ് ഏരിയയായി നേരത്തെ നിശ്ചയിച്ചിട്ടുണ്ട്. ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും പരീക്ഷക്കുള്ള ചോദ്യങ്ങളുണ്ടാകുകയെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.
നേരത്തെ ഈ മാസം ഒമ്പതാം തിയതി സംസ്ഥാനത്ത് പ്ലസ് വണ്ണിന് 79 അധിക താൽക്കാലിക ബാച്ച് അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിൽ സയൻസിന് 20 ഉം കോമേഴ്സിന് പത്തും ഹ്യുമാനിറ്റീസിന് 49 ഉം അധിക ബാച്ച് ആണ് അനുവദിച്ചത്. എസ്എസ്എൽസിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ കുട്ടികൾ പോലും പ്ലസ് വണ്ണിന് സീറ്റ് കിട്ടാതെ അലയുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് അധിക ബാച്ച് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് കൂടുതലായും പുതിയ ബാച്ചുകൾ അനുവദിച്ചത്. സീറ്റ് ക്ഷാമം രൂക്ഷമായ തൃശൂർ, വയനാട്, കണ്ണൂർ ജില്ലകളിലും പുതിയ ബാച്ചുകൾ അനുവദിച്ചിരുന്നു.