Listen live radio
കോട്ടയം: ഇടതുപക്ഷമുന്നണിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ പറഞ്ഞിരിക്കുന്ന പദ്ധതിയാണ് കെ റെയിൽ എന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഘടകക്ഷികൾ പദ്ധതിക്ക് എതിരല്ല. എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ മുന്നണിയിൽ ചർച്ച ചെയ്യും. രാഷ്ട്രീയ എതിർപ്പിന് മുന്നിൽ സർക്കാർ പദ്ധതി ഉപേക്ഷിക്കില്ല.
കേരളത്തിന്റെ ഗതാഗത കുരുക്കിന് പരിഹാരം വേണം. വിഎസ് സർക്കാരിന്റെ കാലത്തെ തീരുമാനമാണ് പദ്ധതി. പാരിസ്ഥിതിക ആഘാതം ഏറ്റവും കുറഞ്ഞ പദ്ധതിയുമാണിത്. വീട് വിട്ട് നൽകുന്നവർക്ക് പ്രയാസം ഉണ്ടാകും. എന്നാൽ അവർക്കൊപ്പം പാർട്ടിയും സർക്കാരും ഉണ്ടാകും. അവരെ പുനരധിവസിപ്പിക്കും.
പദ്ധതി നടപ്പാക്കാൻ സർക്കാരിന് ജനങ്ങളുടെ പിന്തുണ വേണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പദ്ധതി കേരളത്തിന്റെ വികസനത്തിന് ആവശ്യമാണ്. കൊച്ചി – മംഗലാപുരം ഗ്യാസ് പൈപ്പ് ലൈൻ പിണറായി സർക്കാർ യാഥാർത്ഥ്യമാക്കി. ജനങ്ങളെ വിശ്വാസത്തിലെടുത്ത് വികസനം പാർട്ടി നടപ്പാക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
പ്രതിപക്ഷം വികസന പദ്ധതികളെ എതിർക്കുകയാണ്. ശബരിമല വിമാനത്താവളം സർക്കാർ നടപ്പാക്കും. ശബരിപാത വേണം എന്നാണ് സർക്കാർ നിലപാട് വികസന പദ്ധതികളുടെ കാര്യത്തിൽ വസ്തുത അറിയേണ്ടവർക്ക് സർക്കാരിനെ സമീപിക്കാമെന്നും കോടിയേരി പറഞ്ഞു.