Listen live radio
സർക്കാർ നീങ്ങുന്നത് ലക്ഷ്യബോധത്തോടെ: കേന്ദ്രസഹായമില്ലെങ്കിലും കെ-റെയിൽ യാഥാർഥ്യമാക്കുമെന്ന് കോടിയേരി
കൊട്ടാരക്കര: കേന്ദ്രസഹായമില്ലെങ്കിലും കെ-റെയിൽ പദ്ധതി നടപ്പാക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി കൊല്ലം ജില്ലാ സമ്മേളനത്തിനു സമാപനംകുറിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എതിർപ്പുകൾകണ്ടു പിൻമാറുന്നതല്ല പിണറായി സർക്കാരെന്നും അസാധ്യമായതിനെ സാധ്യമാക്കാൻ ലക്ഷ്യബോധത്തോടെയാണ് സർക്കാർ നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ട്രെയിനുകൾക്ക് വേഗം കുറവാണ്. രാജധാനി എക്‌സ്പ്രസ് മറ്റു സംസ്ഥാനങ്ങളിൽ 102 കിലോമീറ്റർ വേഗത്തിൽ ഓടുമ്പോൾ കേരളത്തിൽ 55 കിലോമീറ്ററാണ്. യു.ഡി.എഫ്. കാലത്ത് പഠനം നടത്തിയതല്ലാതെ മറ്റൊന്നും ചെയ്തില്ല. സിൽവർലൈൻ കെ-റെയിൽ പദ്ധതിയുമായി പിണറായി സർക്കാർ മുന്നോട്ടു പോകുമെന്നും കോടിയേരി പറഞ്ഞു.
എട്ടു സംസ്ഥാനങ്ങളിൽ കേന്ദ്രസഹായത്തോടെ പദ്ധതി തുടങ്ങി. രാഷ്ട്രീയ എതിർപ്പു കാരണം സിൽവർലൈനിന് കേന്ദ്രം സഹായം നൽകുന്നില്ല. കേന്ദ്രം സഹായിക്കുന്നില്ലെന്നുപറഞ്ഞ് നിസ്സഹായരായി ഇരുന്നാൽ കേരളത്തിന്റെ ഭാവി ഇരുളടയും. പിണറായി ഭരിക്കുമ്പോൾ വികസനം അനുവദിക്കില്ലെന്ന നിലപാടാണ് കോൺഗ്രസിനും ബി.ജെ.പി.ക്കുമുള്ളത്. മറ്റു സംസ്ഥാനങ്ങളിൽ അവർക്ക് എതിർപ്പും സമരവുമില്ല.
1.18 ലക്ഷം കോടിയാണ് യു.ഡി.എഫ്. പദ്ധതിക്കു വിഭാവനം ചെയ്തത്. അതിന്റെ പകുതി തുകയേ ഇപ്പോൾ വേണ്ടിവരൂ. പദ്ധതിക്കുവേണ്ടി ഭൂമി നഷ്ടമാകുന്നവരുടെ പ്രശ്‌നങ്ങൾ സി.പി.എം. ഏറ്റെടുക്കും. അവരുടെ പുനരധിവാസം ഉറപ്പാക്കും. ഉയർന്ന നഷ്ടപരിഹാരം നൽകും. ഇതിനായി ബൃഹത്തായ പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. എതിർക്കുന്നവരുടെയെല്ലാം മുന്നിൽ കാര്യങ്ങൾ വിശദീകരിക്കും. ജനപിന്തുണയോടെ പദ്ധതി നടപ്പാക്കും-അദ്ദേഹം പറഞ്ഞു.