Listen live radio
‘ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടികൾ, മാധ്യമങ്ങൾ’; സിൽവർ ലൈൻ പദ്ധതിയിൽ വിപുലമായ ചർച്ചക്ക് മുഖ്യമന്ത്രി
തിരുവനന്തപുരം: ഒരു വിഭാഗം ജനങ്ങൾക്ക് ഒപ്പം പ്രതിപക്ഷ പാർട്ടികളും പ്രതിഷേധം ശക്തമാക്കിയതോടെ സിൽവർ ലൈൻ പദ്ധതിയിൽ വിപുലമായ ചർച്ച വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ എംപിമാർ, എംഎൽഎമാർ അടക്കം എല്ലാ ജനപ്രതിനിധികളെയും വിളിച്ചുചേർത്ത് ചർച്ച നടത്തും. രാഷ്ട്രീയ പാർട്ടികളുമായും വിഷയം ചർച്ച ചെയ്യും. ഇതോടൊപ്പം മാധ്യമ മേധാവികളെയും മുഖ്യമന്ത്രി നേരിട്ട് ചർച്ചയ്ക്ക് വിളിച്ചു. ഈ മാസം 25 നാണ് മാധ്യമ മേധാവികളുമായി മുഖ്യമന്ത്രിയുടെ ചർച്ച നടക്കുക. ജനപ്രതിനിധികളുമായി നടത്തുന്ന ചർച്ചയുടെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.
സില്‍വര്‍ ലൈൻ പദ്ധതിയിൽ സർക്കാർ ഏകപക്ഷീയമായ നിലപാടെടുക്കുന്നുവെന്നും ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ലെന്നുമുള്ള പ്രതിപക്ഷം വിമർശനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ അനുനയനീക്കം. പ്രതിഷേധം കൂടുതൽ ശക്തമാക്കുന്നത് തടഞ്ഞ് എല്ലാവരേയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാനാണ് സർക്കാരിന്റെ പുതിയ നീക്കം.
കോൺഗ്രസും ബിജെപിയും മാത്രമല്ല സിപിഎമ്മിന്റെ പാർട്ടി സമ്മേളനങ്ങളിലും വിമർശനമുയർന്നതോടെയാണ് സർക്കാർ സിൽവർ ലൈനിൽ ചർച്ചയെന്ന നിലയിലേക്കെത്തിയത്. ഭരണകക്ഷിയിലെ രണ്ടാമത്തെ പ്രധാന പാർട്ടിയായ സിപിഐയിലും സിൽവർ ലൈൻ പദ്ധതിയിൽ രണ്ട് അഭിപ്രായമുണ്ട്.