Listen live radio
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress Molestation Case) സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി എടുക്കണം എന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചു. എറണാകുളം സിജെഎം കോടതിയിൽ (Ernakulam CJM Court) ആണ് അപേക്ഷ നൽകിയിരിക്കുന്നത്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കും.
തുടർ അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കും. നിലവിലെ അന്വേഷണ സംഘം വിചാരണ നടപടികളെ സഹായിക്കും. ഈ സംഘത്തിൽ ഉള്ളവരും തുടർ അന്വേഷണത്തിന്റെ ഭാഗമാകുമെന്നും അപേക്ഷയിൽ പറയുന്നു.
കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊബൈല്‍ ഫോൺ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസിലെ പ്രതിയായ ദിലീപ് അടക്കമുള്ളവർ നടിയെ ആക്രമിച്ച വിവരങ്ങൾ സംസാരിച്ചുവെന്നും താനിത് റിക്കോർഡ് ചെയ്തുവെന്നുമാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ഈ റെക്കോഡുകൾ അടങ്ങിയ ഫോണാണ് കോടതിയിൽ ഹാജരാക്കിയത്. ഇത് ഫോറന്‍സിക്കിന്റെ പരിശോധനക്ക് അയക്കും.
സംവിധായകന്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തി റിപ്പോർട്ട് ജനുവരി 20 ന് സമർപ്പിക്കണമെന്നാണ് വിചാരണ കോടതി നിർദ്ദേശം. വിചാരണ നിർത്തിവെച്ച് തുടരന്വേഷണം നടത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം പരിഗണിക്കുന്നതിനായി കോടതി ഈ മാസം 20 ലേക്ക് മാറ്റി.
ബാലചന്ദ്ര കുമാറിനെ വെളിപ്പെടുത്തലിന് അടിസ്ഥാനത്തിൽ സമഗ്ര തുടരന്വേഷണം ആവശ്യമാണെന്നും അതിനാൽ നിലവിൽ നടക്കുന്ന വിചാരണകൾ നിർത്തിവെക്കണമെന്നുമായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. എന്നാൽ വിചാരണ തുടരണമെന്ന് നടൻ ദിലീപിന്റെ അഭിഭാഷകർ കോടതിയോട് ആവശ്യപ്പെട്ടു. ഇതോടെയാണ് കേസ് പരിഗണിക്കുന്നത് ജനുവരി 20 ലേക്ക് മാറ്റിയത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി ആരും ഇന്ന് എറണാകുളത്തെ പ്രത്യേക കോടതിയിൽ ഹാജരായില്ല. സാക്ഷികളും കോടതിയിൽ എത്തിയില്ല.