Listen live radio
തിരുവനന്തപുരം: ഏഴുപേർക്ക് ജീവിതം തുന്നിച്ചേർക്കാൻ അവയവങ്ങൾ ദാനം ചെയ്ത കൊല്ലം കിളികൊല്ലൂര്‍ ചെമ്പ്രാപ്പിള്ള തൊടിയില്‍ എസ് വിനോദി(54)ന് മെഡിക്കൽ കോളേജ് അധികൃതരുടെയും ജീവനക്കാരുടെയും യാത്രാമൊഴി. വ്യാഴം പകൽ പന്ത്രണ്ടോടെ പോസ്റ്റുമോർട്ടത്തിനു ശേഷം മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെത്തിച്ച വിനോദിന്റെ ഭൗതികശരീരത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ ഡോക്ടർമാരും നേഴ്സുമാരും മൃതസഞ്ജീവനി ജീവനക്കാരും നേഴ്സിംഗ് വിദ്യാർത്ഥികളും സെക്യൂരിറ്റി ജീവനക്കാരുമെല്ലാം എത്തിയിരുന്നു. ഏഴുപേർക്ക് അവയവം ദാനം ചെയ്ത് വിസ്മൃതിയിലേയ്ക്ക് മറഞ്ഞ വിനോദിന് പുഷ്പങ്ങളും ഒരു തുള്ളി കണ്ണീരുമർപ്പിച്ച് തൊഴുകൈകളോടെ അവർ നടന്നുനീങ്ങുമ്പോൾ ആ ചേതനയറ്റ ശരീരം ഏറ്റുവാങ്ങിയത് അർഹിക്കുന്ന ആദരവ് തന്നെയായിരുന്നു. മെഡിക്കൻ . വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ തോമസ് മാത്യു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ്, യൂറോളജി വിഭാഗം മേധാവി ഡോ വാസുദേവൻ, മൃതസഞ്ജീവനി സംസ്ഥാന നോഡൽ ഓഫീസർ ഡോ നോബിൾ ഗ്രേഷ്യസ് , പ്രോജക്ട് മാനേജർ എസ് ശരണ്യ, കോ ഓർഡിനേറ്റർമാരായ പി വി അനീഷ്, എസ് എൽ വിനോദ് കുമാർ, ടെക്നിക്കൽ അസിസ്റ്റന്റ് വൈശാഖ് എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.
കഴിഞ്ഞ വ്യാഴം പകല്‍ പന്ത്രണ്ടോടെ സ്വകാര്യബസിടിച്ചാണ് ബൈക്ക് യാത്രക്കാരനായ എസ് വിനോദി(54)ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായി ചികിത്സയിലായിരുന്ന വിനോദിന് ചൊവ്വ രാത്രിയോടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. ഹൃദയവും കരളും വൃക്കകളും കൈകളും നേത്രപടലവുമടക്കം എട്ട് അവയവങ്ങൾ ഏഴുപേർക്കായി ദാനം ചെയ്താണ് വിനോദ് യാത്രയായത്.
ചിത്രം: അവയവങ്ങൾ ദാനം ചെയ്ത വിനോദിന് ജെ ഡി എം ഇ ഡോ തോമസ് മാത്യു, മെഡിക്കൽ കോളേജ് പ്രിൻസിപൽ ഡോ സാറാവർഗീസ് എന്നിവർ അന്ത്യാഞ്ജലി അർപ്പിക്കുന്നു