Listen live radio
കൊച്ചി: കൊച്ചിയിൽ എഎസ്ഐയെ കുത്തിയത് നടിയെ ആക്രമിച്ച കേസിലെ പ്രതി. ദിലീപ് പ്രതിയായ ക്വട്ടേഷൻ കേസിലെ പ്രതി വിഷ്ണുവാണ് എഎസ്ഐയെ കുത്തിയത്. പൾസർ സുനിയുടെ സഹതടവുകാരനായിരുന്നു വിഷ്ണു. കാക്കനാട്ടെ ജയിലിൽ വെച്ച്, രണ്ട് കോടി ആവശ്യപ്പെട്ട് ദിലീപിൻ്റെ മാനേജർക്ക് സുനി എഴുതിയ കത്ത് മാനേജർക്ക് നേരിട്ട് നൽകിയത് വിഷ്ണുവാണ്.
നടിയെ അക്രമിച്ച കേസിൽ ദിലീപിൻ്റെ പങ്കിനെ പറ്റി വ്യക്തമായ തെളിവ് ലഭിച്ചത് ഈ കത്തിൽ നിന്നാണ്. ബൈക്ക് മോഷണക്കേസിൽ പിടികൂടുമ്പോഴാണ് വിഷ്ണു എഎസ്ഐയെ കുത്തിയത്.
മെട്രോ സ്റ്റേഷന് സമീപത്ത് മോഷ്ടിച്ച ബൈക്ക് തള്ളിക്കൊണ്ടുപോവുകയായിരുന്ന വിഷ്ണുവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് എഎസ്ഐ ഗിരീഷ് കുമാറിന് കുത്തേറ്റത്. കൈത്തണ്ടയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എഎസ്ഐ ആശുപത്രി വിട്ടു. വധശ്രമത്തിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്ത് പ്രതിയെ റിമാന്റ് ചെയ്തു. എച്ച്.എം.ടി കോളനി സ്വദേശിയാണ് വിഷ്ണു എന്ന ബിച്ചു.