Listen live radio
ലവ് ജിഹാദിന് 10 വർഷം തടവും പിഴയും, ജലസേചനത്തിന് വൈദ്യുതി സൗജന്യം; യു.പിയിൽ പ്രകടനപത്രിക പുറത്തിറക്കി ബി.ജെ.പി.
ലഖ്നൗ: ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ബി.ജെ.പി. കർഷകർക്ക് ജലസേചന ആവശ്യങ്ങൾക്ക് സൗജന്യ വൈദ്യുതി, ഒരോ കുടുംബത്തിലെയും ചുരുങ്ങിയത് ഒരാൾക്ക് ജോലി തുടങ്ങിയ വമ്പൻ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ലവ് ജിഹാദ് കുറ്റം തെളിയിക്കപ്പെട്ടാൽ കുറഞ്ഞത് പത്തുവർഷം തടവും ഒരുലക്ഷം രൂപ പിഴയും ചുമത്തുമെന്നും പ്രകടന പത്രികയിലുണ്ട്.
ലഖ്നൗവിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. നേരത്തെ ഫെബ്രുവരി ആറിന് പ്രകടന പത്രിക പുറത്തിറക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ഗായിക ലതാ മങ്കേഷ്‌കറുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ പ്രകടന പത്രികാ പുറത്തിറക്കൽ ചടങ്ങ് മാറ്റിവെക്കുകയായിരുന്നു.
ഹോളിക്കും ദീപാവലിക്കും സത്രീകൾക്ക് ഓരോ സൗജന്യ ഗ്യാസ് സിലിണ്ടർ, അറുപതു വയസ്സു കഴിഞ്ഞ സ്ത്രീകൾക്ക് പൊതുഗതാഗത സംവിധാനങ്ങളിൽ സൗജന്യയാത്ര, കോളേജ് വിദ്യാർഥിനികൾക്ക് സൗജന്യ ഇരുചക്ര വാഹനം തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്. സംസ്ഥാനത്തെ പ്രതിശീർഷ വരുമാനം ഇരട്ടിയാക്കും, പത്തുലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കും, വിധവാ പെൻഷൻ 800-ൽനിന്ന് 1,500 രൂപയായി ഉയർത്തും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്.