Listen live radio
എറണാകുളം: സിപിഎം സംസ്ഥാന സമ്മേളന വേദിമാറ്റി. എറണാകുളം ബോൾഗാട്ടി പാലസിൽ നടത്താൻ നിശ്ചയിച്ചിരുന്ന സമ്മേളനം കൊച്ചി മറൈൻ ഡ്രൈവിലേയ്ക്കാണ് മാറ്റിയത്. കൊവിഡ് വ്യാപന സാഹചര്യത്തിലാണ് മാറ്റം. കൊവിഡ് പ്രതിസന്ധി ഉൾക്കൊണ്ടും മാനദണ്ഡങ്ങൾ പാലിച്ചും സമ്മേളനം നടത്തുമെന്ന് സ്വാഗത സംഘം ചെയർമാൻ പി രാജീവ് പറഞ്ഞു.
പ്രതിനിധി സമ്മേളനത്തില്‍ 400 പേരും പൊതുസമ്മേളനത്തില്‍ 1500 പേരും പങ്കെടുക്കും. സാഹചര്യം അനുകൂലമായാൽ കൂടുതൽ പേരെ അനുവദിക്കുന്നത് ആലോചിക്കുമെന്നും പി രാജീവ് പറഞ്ഞു. ബി രാഘവൻ നഗറിൽ ആയിരിക്കും സമ്മേളനം എന്ന് എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു.
മാർച്ച് ഒന്നു മുതൽ നാലുവരെയാണ് സംസ്ഥാന സമ്മേളനം നടക്കുക. സംസ്ഥാന സമ്മേളനത്തിന് പ്രകടനം ഉണ്ടാകില്ല.സമ്മേളന പ്രതിനിധികൾക്ക് ആർടിപിസിആർ നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളിൽ നടക്കും. കൊവിഡ് വ്യാപനത്തെ തുടർന്നായിരുന്നു നേരത്തെ ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി വച്ചത്. 15 , 16 തീയതികളിൽ കണിച്ചുകുളങ്ങരയിൽ വച്ചാണ് സമ്മേളനം നടക്കുക. പൊതു സമ്മേളനം, പ്രകടനങ്ങൾ എന്നിവ ഒഴിവാക്കി പ്രതിനിധി സമ്മേളനം മാത്രമാണ് നടക്കുക.